Site icon Janayugom Online

ദുബായില്‍ കപ്പലില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ലഭിച്ച ജോലി ഇറാനില്‍ അടിമപ്പണി

കപ്പലില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ വാങ്ങിയ ശേഷം ഇറാനില്‍ കൊണ്ടുപോയി അടിമപ്പണി ചെയ്യിച്ചതായി യുവാക്കള്‍. പാലായില്‍ നിന്നുള്‍പ്പടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ തട്ടിപ്പിനിരയായിട്ടുണ്ട്. ഇത്തരത്തില്‍ ചൂഷണത്തിനിരയായവരില്‍ ചിലര്‍ അവിടെ നിന്നു രക്ഷപ്പെട്ട് കേരളത്തിലെത്തി. ഇനിയും നിരവധി പേര്‍ രക്ഷപെടാന്‍ സാധിക്കാതെ ഇറാനില്‍ കുരുങ്ങി കിടക്കുകയാണെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. യുവാക്കളോട് പണം വാങ്ങി ജോലി വാഗ്ദാനം ചെയ്ത് ഇറാനിലേക്ക് കടത്തിയ ഏജന്റുമാര്‍ക്കെതിരെ ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

നിലമ്പൂര്‍ പറമ്പത്ത് മുഹമ്മദ് നിഷാന്‍, പത്തനംതിട്ട മയിലാടുംപാറ കുളത്താനിമണ്ണില്‍ സുധീഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. മുംബൈയില്‍ നിന്ന് ദുബായിലെത്തിച്ച ഇവര്‍ക്ക് മാസങ്ങളോളം ജോലി നല്‍കിയില്ല. മറ്റൊരു സ്ഥലത്ത് കപ്പലില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പിന്നീട് ഇവരെ ഇറാനിലെ ഒരു തുറമുഖത്തേക്ക് കൊണ്ടുപോയി. അവിടെ ചെറിയൊരു മുറിയില്‍ നിരവധി ആളുകളെ ആഴ്ചകളോളം താമസിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കളും രക്ഷപ്പെട്ടെത്തിയ യുവാക്കളും പറയുന്നു. ഇറാനില്‍ പരിചയപ്പെട്ട ചിലരുടെ സഹായത്തോടെ നാട്ടിലേക്ക് ഫോണ്‍ വിളിച്ച് ബന്ധുക്കളെ വിവരം അറിയിച്ചു.

ബന്ധുക്കള്‍ ഏജന്റുമാരായി വിളിച്ച് സംസാരിച്ചതിനെത്തുടര്‍ന്ന് ഇവര്‍ക്ക് ഇറാനില്‍ ചെറിയ കപ്പലുകളില്‍ ജോലി നല്‍കി. സുരക്ഷാ സൗകര്യങ്ങളില്ലാത്ത പഴകിയ കപ്പലുകളില്‍ ജീവന്‍ പണയം വച്ച് ഒന്‍പത് മാസത്തോളം ജോലി ചെയ്ത ഇവര്‍ക്ക് ശമ്പളം നല്‍കിയില്ല. നാട്ടിലേക്ക് തിരിച്ചു പോകാന്‍ ആവശ്യമായ രേഖകള്‍ നല്‍കാനും കപ്പല്‍ അധികൃതര്‍ തയ്യാറായില്ല. കപ്പല്‍ കമ്പനിയിലെ ചില ജീവനക്കാര്‍ക്ക് മനസ്സലിവ് തോന്നിയതിനെത്തുടര്‍ന്നാണ് ഏതാനും ചിലര്‍ക്ക് ആവശ്യമായ രേഖകള്‍ ലഭിച്ചതെന്ന് യുവാക്കള്‍ പറയുന്നു. വീട്ടുകാര്‍ വിമാന ടിക്കറ്റ് എടുക്കാന്‍ പണം നല്‍കിയതിനെത്തുടര്‍ന്നാണ് ഏതാനും പേര്‍ക്ക് നാട്ടിലെത്താന്‍ സാധിച്ചത്.
ഇനിയും ഇറാനില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 3.3 ലക്ഷം രൂപയാണ് ഒരാളില്‍നിന്ന് ജോലി വാഗ്ദാനം നല്‍കി ഏജന്റുമാര്‍ വാങ്ങിയിരുന്നത്. ഇപ്പോള്‍ ഫോണ്‍ എടുക്കാന്‍ പോലും ഇവര്‍ തയ്യാറാകുന്നില്ലന്ന് തട്ടിപ്പിനിരയായവരുടെ ബന്ധുക്കള്‍ പറയുന്നു.

Eng­lish Summary:Agents extort lakhs by offer­ing ship jobs in Dubai; The work obtained was slave labor in Iran
You may also like this video

Exit mobile version