Site icon Janayugom Online

കാന്തല്ലൂരിൽ സവാള കൃഷിയിറക്കാന്‍ കാർഷിക സർവകലാശാല

ശീതകാല പഴം പച്ചക്കറി കൃഷിയിലൂടെ പ്രശസ്തമായ കാന്തല്ലൂർ ഗ്രാമങ്ങളിൽ ഇനി സവാളയും വിളയും. കാന്തല്ലൂരിൽ സവാള കൃഷി സാധ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഏറ്റവും അനുയോജ്യമായ കാലവും കൃഷിരീതികളും കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങൾ കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയായിരുന്നു.
കാന്തല്ലൂർ, കീഴാന്തൂർ, പെരുമല, വെട്ടുകാട് എന്നീ പ്രദേശങ്ങളിലായി 10 കർഷകരുടെ തോട്ടങ്ങളിലാണ് പരീക്ഷണ കൃഷി നടത്തിയിരുന്നത്. പരീക്ഷണങ്ങളിലൂടെ ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള സമയമാണ് കാന്തല്ലൂർ മേഖലയിൽ സവാള കൃഷിക്ക് ഏറ്റവും അനുയോജ്യം എന്ന് കണ്ടെത്തി. 

അർക്ക പ്രഗതി, അർക്ക ബിന്ദു മുതലായ 12 സവാള ഇനങ്ങളാണ് ഈ മഴനിഴൽ പ്രദേശത്ത് പരീക്ഷിച്ചത്. കഴിഞ്ഞമാസം നടന്ന വിളവെടുപ്പിൽ എല്ലാ ഇനങ്ങളും മികച്ച വിളവാണ് നൽകിയത്. കർഷകർക്ക് കൗതുകമായി വെള്ള സവാള ഇനങ്ങളും ഇതിൽ ഉണ്ടായിരുന്നു. 95 ശതമാനം ചെടികളിലും സവാള രൂപാന്തരപ്പെടുകയും 60 മുതൽ 90 ഗ്രാം വരെ തൂക്കമുള്ള വിള ലഭിക്കുകയും ചെയ്തു.
ഒരു ഹെക്ടറിൽ നിന്നും ഏകദേശം 22 ടൺ വിളവാണ് ലഭിച്ചത്. ഡോ. ജലജ എസ് മേനോൻ ആണ് കാന്തല്ലൂരിൽ സവാളകൃഷിക്ക് നേതൃത്വം നൽകിയത്. കഴിഞ്ഞ മൂന്ന് വർഷത്തെ അനുഭവത്തിൽ ലളിതമായ പരിചരണ മുറകളിലൂടെ ലാഭകരമായി സവാള കൃഷി കാന്തല്ലൂരിലും സാധ്യമാകും എന്നത് കർഷകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. 

Eng­lish Summary:Agricultural Uni­ver­si­ty to start onion cul­ti­va­tion in Kanthallur
You may also like this video

Exit mobile version