Site iconSite icon Janayugom Online

മഹാരാഷ്ട്ര പ്രതിപക്ഷ സ്ഥാനം എന്‍സിപിയ്ക്ക്, പ്രതിപക്ഷ നേതാവ് അജിത് പവാര്‍

എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ അജിത് പവാര്‍ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ്. തിങ്കളാഴ്ചയാണ് അജിത് പവാറിനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. 288 അംഗ സഭയില്‍ പ്രതിപക്ഷ നിരയില്‍ എന്‍ സി പി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയര്‍ന്നുവെന്നും അജിത് പവാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കും എന്നും സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ അറിയിച്ചു.

പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട അജിത് പവാറിനെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അഭിനന്ദിച്ചു. അജിത് പവാറിനെ പക്വതയുള്ള രാഷ്ട്രീയക്കാരനും ഭരണാധികാരിയുമാണെന്നാണ് ഏക്‌നാഥ് ഷിന്‍ഡെ വിശേഷിപ്പിച്ചത്. ജൂണ്‍ 30 നാണ് ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയും ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.നേരത്തെ ഏകനാഥ് ഷിന്‍ഡെ തന്റെ സഖ്യകക്ഷിയായ ബി ജെ പിയുടെ പിന്തുണയോടെ മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചിരുന്നു. സ്പീക്കര്‍ വോട്ടെടുപ്പില്‍ ബിജെപിയുടെ രാഹുല്‍ നര്‍വേക്കര്‍ 164 വോട്ടുകള്‍ക്ക് വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്. അതേസമയം പ്രതിപക്ഷ നേതാവെന്ന നിലയില്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുമെന്ന് അജിത് പവാര്‍ പറഞ്ഞു.

സംസ്ഥാനത്തിന് ഗുണകരമാകുന്ന പദ്ധതികളില്‍ ഞങ്ങള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കും, എന്നാല്‍ സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ നിരീക്ഷിക്കുകയും ചെയ്യും,ചര്‍ച്ചയില്ലാതെ ഒരു ബില്ലും പാസാക്കില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വിശ്വാസവോട്ടെടുപ്പില്‍ 164 എംഎല്‍എമാര്‍ ഏക്‌നാഥ് ഷിന്‍ഡെയെ അനുകൂലിച്ചപ്പോള്‍ 99 അംഗങ്ങള്‍ എതിര്‍ത്തു വോട്ട് ചെയ്തു. സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ വോട്ടുകള്‍ ഒരു ദിവസം മുമ്പ് നേടിയ 107 ല്‍ നിന്ന് 99 ആയി കുറഞ്ഞു. എന്‍ സി പി എം എല്‍ എമാരായ സംഗ്രാം ജഗ്താപ്, അന്ന ബന്‍സോഡെ എന്നിവരും മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, വിജയ് വഡേത്തിവാര്‍, സീഷന്‍ സിദ്ദിഖി, ധീരജ് ദേശ്മുഖ്, കുനാല്‍ പാട്ടീല്‍, രാജു അവാലെ, മോഹന്‍ ഹംബാര്‍ഡെ എന്നിവരുള്‍പ്പെടെ ഏഴ് കോണ്‍ഗ്രസ് എം എല്‍ എമാരും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

പിന്നീട് അശോക് ചവാനും മറ്റ് എം എല്‍ എമാരും തങ്ങള്‍ വരാന്‍ വൈകിയെന്നും അവര്‍ എത്തുമ്പോഴേക്കും നടപടിക്രമം അനുസരിച്ച് വോട്ടെടുപ്പിനായി നിയമസഭയുടെ വാതില്‍ അടച്ചിരുന്നുവെന്നും അവകാശപ്പെട്ട് രംഗത്തെത്തി. അതേസമയം സംസ്ഥാന ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റ് ഏക്‌നാഥ് ഷിന്‍ഡെയെ ശിവസേന നിയമസഭാ കക്ഷി നേതാവായും ഭരത് ഗോഗവാലയെ ചീഫ് വിപ്പായും അംഗീകരിച്ചു. തിങ്കളാഴ്ച രാവിലെ, സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ധിക്കരിക്കുകയും എതിര്‍ത്ത് വോട്ട് ചെയ്യുകയും ചെയ്ത 15 സേന എം എല്‍ എമാര്‍ക്ക് ഗോഗവാലെ നോട്ടീസ് നല്‍കി. ഇവര്‍ക്കെതിരായ നടപടിയില്‍ അയവ് വരുത്താന്‍ സ്പീക്കറില്‍ വിശ്വാസം പ്രകടിപ്പിച്ച് ഭരണപക്ഷം നിയമസഭയില്‍ പ്രമേയം പാസാക്കി.

Eng­lish Sum­ma­ry: Maha­rash­tra oppo­si­tion seat for NCP;Leader of Oppo­si­tion Ajit Pawar

You may also like this video:

Exit mobile version