Site icon Janayugom Online

എഐ കാമറ അഭിനന്ദനീയം: ഹൈക്കോടതി

ഗതാഗത നിയമലംഘനം കണ്ടെത്താനും വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും വഴിയോരങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കാമറകള്‍ സ്ഥാപിച്ചത് വളരെ നല്ല കാര്യവും അഭിനന്ദിക്കപ്പെടേണ്ടതുമാണെന്ന് ഹൈക്കോടതി. കാമറ സ്ഥാപിക്കുന്നതില്‍ പ്രതിപക്ഷ കക്ഷികള്‍ക്കു പോലും വിയോജിപ്പില്ല. പദ്ധതി നടത്തിപ്പിലെ മറ്റു ചില കാര്യങ്ങളില്‍ മാത്രമാണ് അവരും എതിര്‍പ്പുയര്‍ത്തുന്നതെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
കടുത്ത തലവേദനയുള്ളതിനാല്‍ ഹെല്‍മെറ്റ് ധരിക്കുന്നതില്‍ നിന്ന് ഇളവ് തേടി മുവാറ്റുപുഴ സ്വദേശികളായ മോഹനന്‍, ശാന്ത എന്നിവര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശങ്ങള്‍. ഇരുചക്രവാഹന യാത്രക്കാരെ ഹെല്‍മെറ്റ് ധരിക്കുന്നതില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
കാലം മാറുന്നതനുസരിച്ച് സാങ്കേതിക വിദ്യകളിലും മാറ്റം അനിവാര്യമാണ്. ചിന്തകളും സമീപനങ്ങളും പോലും അനുദിനം പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നൂതന സംരംഭമായ എഐ കാമറകളെ തടയാനോ നിരുത്സാഹപ്പെടുത്താനോ ആവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരമൊരു പുതിയ ചുവടുവെപ്പു നടത്തിയ സര്‍ക്കാരിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും അഭിനന്ദിക്കുന്നുവെന്നും വിധിന്യായത്തില്‍ പറയുന്നു. പുതിയ സംരംഭമായതിനാല്‍ തുടക്കത്തില്‍ ചില പോരായ്മകള്‍ സംഭവിച്ചേക്കാമെന്നും അത് സ്വാഭാവികമാണെന്നും അവ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.
ഹെൽമറ്റ് വയ്ക്കാൻ കഴിയാത്ത തരത്തിൽ അുസഖങ്ങളുള്ളവർ ഇരുചക്രവാഹനയാത്ര ഒഴിവാക്കുന്നതാണ് അഭികാമ്യമെന്ന് കോടതി വ്യക്തമാക്കി. പൊലീസിന് വേണ്ടിയല്ല, കുടുംബത്തിന് വേണ്ടി ഹെല്‍മെറ്റ് ധരിക്കൂ എന്ന ഹൈദരാബാദ് സിറ്റി പൊലീസിന്റെ ട്വിറ്റര്‍ സന്ദേശവും കോടതി പരാമര്‍ശിച്ചു.

eng­lish sum­ma­ry; AI cam­era com­mend­able: High Court

you may also like this video;

Exit mobile version