Site icon Janayugom Online

എഐസിസി ജനറല്‍ സെക്രട്ടറിമാരും, പ്രവര്‍ത്തകസമിതി അംഗങ്ങളും രാജിവെച്ചു

കോണ്‍ഗ്രസ് പ്രസിഡന്‍റായിമല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റെടുത്തതിനെ തുടര്‍ന്ന് പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തക സമിതി അംഗങ്ങളും എ ഐ സി സി ജനറല്‍ സെക്രട്ടറിമാരും രാജിവെച്ചിട്ടുണ്ട്. പുതിയ അധ്യക്ഷന്റെ നേതൃത്വത്തിലുള്ള പുതിയ അംഗങ്ങളെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉടന്‍ നിയമിക്കും.

24 വര്‍ഷത്തിന് ശേഷം ആദ്യമായാണ് നെഹ്റു കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തുന്നത്. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിറയെ വെല്ലുവിളി നിറഞ്ഞ കാലത്തിലാണ് ഖാര്‍ഗെ എ ഐ സി സി അധ്യക്ഷനാകുന്നത്.2023 ല്‍ ഒമ്പത് സംസ്ഥാനങ്ങളിലേക്കും 2024 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും ഉള്ളതിനാല്‍ മുന്നോട്ടുള്ള വഴി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കും അതേസമയം സമവായവും കൂടിയാലോചനയും ആയിരിക്കും തന്റെ നേതൃത്വ തന്ത്രം എന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഇന്നലെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് രാവിലെ മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ടില്‍ എത്തിയ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആദരാഞ്ജലി അര്‍പ്പിച്ചു. മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മുന്‍ ഉപപ്രധാനമന്ത്രി ജഗ്ജീവന്‍ റാം എന്നിവരുടെ സ്മാരകങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു.ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പാണ് ഖാര്‍ഗെയ്ക്ക മുന്നിലെ ആദ്യ കടമ്പ. അത് കഴിഞ്ഞാല്‍ ഈ വര്‍ഷം തന്നെ ഗുജറാത്തിലും തെരഞ്ഞെടുപ്പുണ്ട്.ഈ സംസ്ഥാനങ്ങളില്‍ ബി ജെ പിയുമായി നേരിട്ട് ഏറ്റുമുട്ടുന്നതിനാല്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വം എന്ത് മാജിക്കാണ് സമ്മാനിക്കാന്‍ പോകുന്നത് എന്ന് കാത്തിരുന്ന് കാണണം.

പാര്‍ലമെന്ററി രംഗത്ത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് എട്ട് വര്‍ഷത്തോളമായി കോണ്‍ഗ്രസ്. നിലവില്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും മാത്രമാണ് കോണ്‍ഗ്രസ് അധികാരത്തിലുള്ളത്തമിഴ്നാട്ടിലെ ഡി എം കെ സര്‍ക്കാരിലും ജാര്‍ഖണ്ഡിലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സര്‍ക്കാരിലും ബീഹാറിലെ മഹാസഖ്യ സര്‍ക്കാരിലും കോണ്‍ഗ്രസ് ഭാഗമാണ്. കേരളവും കര്‍ണാടകയും അടക്കമുള്ള ശക്തിദുര്‍ഗങ്ങളിലും കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ കരകയറ്റാന്‍ ഭഗീരഥ പ്രയത്‌നം തന്നെ കോണ്‍ഗ്രസിന് നടത്തേണ്ടി വരും.

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ 2023 ല്‍ ഒമ്പത് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. ഭരണമുള്ള രാജസ്ഥാനും, ഛത്തീസ്ഗഢും ഖാര്‍ഗെയുടെ സ്വന്തം സംസ്ഥാനമായ കര്‍ണാടകയും ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പിലേക്ക് കടക്കും. ഇതിന് ശേഷം 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും കളമൊരുങ്ങും.

Eng­lish Summary:
AICC gen­er­al sec­re­taries and work­ing com­mit­tee mem­bers resigned

You may also like this video:

Exit mobile version