Site iconSite icon Janayugom Online

മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് സഹായം: അഡാനി കമ്പനിയെ ഒഴിവാക്കി നോര്‍വേ

യുദ്ധ‑സംഘര്‍ഷ മേഖലകളിലെ അഡാനി കമ്പനിയുടെ മനുഷ്യാവകാശലംഘന പങ്കാളിത്തം ചൂണ്ടിക്കാട്ടി അഡാനി പോര്‍ട്സ്, സ്പെഷ്യല്‍ ഇക്കണോമിക്സ് സോണ്‍ എന്നിവയെ നോര്‍വീജിയന്‍ സര്‍ക്കാര്‍ ഒഴിവാക്കി. ഭാവിയില്‍ അഡാനി കമ്പനിയില്‍ നിക്ഷേപം നടത്തില്ലെന്നും നോര്‍വീജിയന്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട് തീരുമാനിച്ചു. 2022 മാര്‍ച്ച് മുതല്‍ അഡാനി കമ്പനികളുടെ ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ നോര്‍വീജിയന്‍ സര്‍ക്കാര്‍ സ്ഥാപനമായ പെന്‍ഷന്‍ ഫണ്ട് ഗ്ലോബല്‍ കൗണ്‍സില്‍ നിരീക്ഷിച്ച് വരികയായിരുന്നുവെന്ന് നോര്‍വീജിയന്‍ ബാങ്ക് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് അറിയിച്ചു. പെന്‍ഷന്‍ ഫണ്ട് ഗ്ലോബല്‍ എത്തിക്സ് കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. 

കഴിഞ്ഞ വര്‍ഷം നവംബര്‍ 21നാണ് ഇതു സംബന്ധിച്ച് നോര്‍ജ് ബാങ്ക് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് അഡാനി കമ്പനിക്കെതിരെ നടപടി സ്വീകരിച്ചത്. രാജ്യത്തെ കേന്ദ്രബാങ്കിന്റെ ഉപസ്ഥാപനമാണ് നോര്‍ജ് ബാങ്ക് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ്. മ്യാന്മാര്‍ സേനയുമായി അഡാനി കമ്പനിക്ക് ബന്ധമുണ്ടെന്ന് നോര്‍വീജിയന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2023ല്‍ അഡാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക്സ് സോണ്‍ മ്യാന്മാറിലെ സോളാര്‍ എനര്‍ജി ലിമിറ്റഡുമായി തുറമുഖ നിര്‍മ്മാണ സാമഗ്രികള്‍ കൈമാറ്റം നടത്തി. എന്നാല്‍ ഈ സ്ഥാപനം വാങ്ങിയ കമ്പനിയുടെ പേര് പരസ്യമാക്കിയിട്ടില്ലെന്നും നോര്‍വീജിയന്‍ സാമ്പത്തിക ഏജന്‍സി അറിയിച്ചു. 

അഡാനി കമ്പനിയില്‍ നിന്ന് നോര്‍വീജിയന്‍ വെല്‍ത്ത് ഫണ്ട് മാനേജ്മെന്റിന്റെ പടിയിറക്കം കമ്പനിയെ ദോഷകരമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് ഓഹരി വിപണിയിലടക്കം പ്രതിഫലിച്ചാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയുണ്ടായ സമാന തകര്‍ച്ച കമ്പനിക്ക് നേരിടേണ്ടി വരുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. വ്യാജ ഷെല്‍ കമ്പനി വഴി അഡാനി ഗ്രൂപ്പ് സാമ്പത്തിക ക്രമക്കേട് നടത്തി കോടിക്കണക്കിന് രൂപയുടെ തിരിമറി നടത്തിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. മ്യാന്മറില്‍ മില്യഷ്യ ഗ്രൂപ്പായ ജുണ്ട അധികാരത്തില്‍ വന്നതോടെ വ്യാപകമായ തോതിലാണ് മനുഷ്യാവകാശ ലംഘനം ആരംഭിച്ചത്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇസ്രയേലിനായി അഡാനി കമ്പനി മാരകപ്രഹരശേഷിയുള്ള ഡ്രോണ്‍ കയറ്റുമതി ചെയ്തുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

Eng­lish Sum­ma­ry: Aid to Human Rights Vio­la­tions: Nor­way Excludes Adani Company

You may also like this video

Exit mobile version