Site icon Janayugom Online

എയിംസ്: കേന്ദ്രവാദം പൊള്ള; ബിനോയ് വിശ്വം എംപിയുടെ ചോദ്യത്തിന് മറുപടിയായി കണക്കുകള്‍

AIIMS

രാജ്യത്തുടനീളം എയിംസ് ആശുപത്രികൾ നിർമ്മിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകൾ പൊള്ളയാണെന്ന് കേന്ദ്ര സർക്കാരിന്റെ തന്നെ കണക്കുകൾ. എയിംസ് സ്ഥാപനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് സിപിഐ പാർലിമെന്ററി നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് മോഡിയുടെ വാക്കുകളിലെ പൊള്ളത്തരം വെളിവാക്കപ്പെട്ടത്.
രാജ്യത്താകമാനമുള്ള എയിംസിന്റെ എണ്ണത്തില്‍ തന്റെ സർക്കാർ വന്നതിന് ശേഷം മൂന്നിരട്ടി വർധനയുണ്ടായെന്നാണ് മോഡി അവകാശപ്പെടുന്നത്. അനുവദിക്കപ്പെട്ട 5672 ഫാക്കൽറ്റി തസ്തികകളിൽ 2134 എണ്ണത്തില്‍ ഇനിയും നിയമങ്ങൾ നടന്നിട്ടില്ല. 38 ശതമാനം തസ്തികകളിലെ ഒഴിവ് നികത്താനുണ്ട്. എയിംസിൽ എംബിബിഎസ് കോഴ്സിനായി അനുവദിച്ചത് 2169 സീറ്റുകളാണെങ്കിൽ അതിന്റെ അഞ്ചിരട്ടിയോളം വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി. 9941 വിദ്യാർത്ഥികളെയാണ് പ്രവേശിപ്പിച്ചത്.
ഫണ്ടുകളുടെ അഭാവം കേന്ദ്ര ആരോഗ്യ വകുപ്പിന്റെ അനാസ്ഥ തുറന്നു കാണിക്കുന്നു. അനുവദിച്ച 15 എയിംസുകളിൽ ആറെണ്ണത്തിൽ ഇതുവരെ ഒരു ഐപി വിഭാഗത്തില്‍ ഒരു രോഗിപോലും വന്നിട്ടില്ലെന്നും അഞ്ചെണ്ണത്തിൽ ഒപി വിഭാഗത്തില്‍ ഇതു വരെ രോഗികളെത്തിയില്ലെന്നും പാർലമെന്റിൽ നല്‍കിയ കണക്കുകൾ പറയുന്നു. 

ദർഭംഗയിലെ എയിംസിനെ കുറിച്ച് നരേന്ദ്ര മോഡി നടത്തിയ പ്രഖ്യാപനത്തിന്റെ യഥാർത്ഥ വസ്തുതകളും പുതിയ കണക്കുകളിൽ നിന്ന് വ്യക്തമാണ്. 1264 കോടി രൂപ അനുവദിക്കപ്പെട്ടെങ്കിലും ഒരു രൂപ പോലും ചെലവഴിക്കപ്പെട്ടിട്ടില്ല. 2018ൽ പ്രഖ്യാപിച്ച മധുരയിലെ എയിംസിന് ഇതുവരെ ലഭിച്ചത് വെറും 18.37 കോടി. 2019ൽ പ്രഖ്യാപിക്കപ്പെട്ട മനേട്ടിയിലെ എയിംസിന് 11.03 കോടിയും.
നരേന്ദ്രമോഡി തന്റെ വാഗ്ദാനങ്ങൾ പ്രാവർത്തികമാക്കാൻ ഇനിയെങ്കിലും ശ്രമിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. എയിംസ് പോലെയുള്ള മെഡിക്കൽ സ്ഥാപനങ്ങൾ ഗുണമേന്മയുള്ള ആതുരസേവനം കുറഞ്ഞ ചെലവിൽ ലഭ്യമാക്കാൻ പ്രധാന പങ്ക് വഹിക്കണം. എന്നാൽ മെച്ചപ്പെട്ട പൊതു ആരോഗ്യ സംവിധാനം വാർത്തെടുക്കുന്നതിന് പകരം മേഖലയില്‍ സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

Eng­lish Sum­ma­ry: AIIMS: Cen­trism is hol­low; Fig­ures in response to a ques­tion by Binoy Viswam MP

You may also like this video

Exit mobile version