Site icon Janayugom Online

ഉക്രെയ്നില്‍ വ്യോമാക്രമണം;16 പേര്‍കൊല്ലപ്പെട്ടു

ukraine

കിഴക്കന്‍ ഉക്രെയ്നിലെ കോസ്റ്റിയാന്ത്നിവ്കയിലെ മാര്‍ക്കറ്റിലുണ്ടായ വ്യോമാക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കുട്ടിയാണ്. ആക്രമണത്തെ അപലപിച്ചുകൊണ്ട് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കിയാണ് ഇക്കാര്യം അറിയിച്ചത്. 

മാസങ്ങളായി റഷ്യന്‍ ആക്രമണം തുടരുന്ന ബാഖ്മുട്ട് നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് വ്യോമാക്രമണമുണ്ടായത്. മാര്‍ക്കറ്റ്, കടകള്‍, ഫാര്‍മസി തുടങ്ങിയവയെല്ലാം വ്യോമാക്രമണത്തില്‍ തകര്‍ന്നു. വ്യോമാക്രമണത്തിന് പിന്നാലെ ആളുകള്‍ ചിതറിയോടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഉക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടത്. 

സംഭവത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തരമന്ത്രി ഇഹോര്‍ ക്ലിമെന്‍കോ പറഞ്ഞു.ആക്രമണത്തിന്റെ ഉത്തരവാദിത്തം റഷ്യ ഇതുവരെ ഏറ്റെടുത്തിട്ടില്ല. ജനവാസ മേഖലയില്‍ ഇത്തരം ആക്രമണം നടത്തില്ലെന്ന് നേരത്തെ റഷ്യ വാദിച്ചിരുന്നു. യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ കീവ് സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ആക്രമണമുണ്ടായതെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസവും ഉക്രെയ്ന്റെ തീരപ്രദേശ മേഖലകളില്‍ മിസൈല്‍ ആക്രമണമുണ്ടായിരുന്നു. തുറമുഖത്തിന്റെ നിരവധി പ്രദേശങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചുവെന്നാണ് കണക്കാക്കുന്നത്. റഷ്യന്‍ മിസൈലിന്റെ വിവിധ ഭാഗങ്ങള്‍ റൊമാനിയന്‍ പ്രദേശത്ത് നിന്ന് കണ്ടെത്തിയതായും വിവരങ്ങളുണ്ട്. റൊമാനിയന്‍ പ്രതിരോധമന്ത്രി ഏഞ്ചല്‍ തില്‍വറാണ് ഇക്കാര്യം അറിയിച്ചത്. 

Eng­lish Sum­ma­ry: Air strikes in Ukraine kill 16 people

You may also like this video 

Exit mobile version