Site iconSite icon Janayugom Online

രഞ്ജിത്തിനെതിരായ ആരോപണത്തിൽ സമഗ്ര അന്വേഷണം വേണം : എഐവൈഎഫ്

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ സിനിമ അവാർഡ് നിർണ്ണയവുമായി
ബന്ധപ്പെട്ട് സംവിധായകൻ വിനയനും ജൂറി അംഗങ്ങളും ഉൾപ്പെടെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണ്. അതിനാൽ ഈ വിഷയത്തിൽ അക്കാദമിക്ക് പുറത്തുനിന്നുള്ളവരെ ഉൾപ്പെടുത്തി സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്മോൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് അവാർഡിൽ നിന്നും ഒഴിവാക്കാൻ രഞ്ജിത്ത് ശ്രമിച്ചു എന്നത് അത്യന്തം പ്രതിഷേധാർഹമാണ്.

ജനാധിപത്യ ബോധവും കലാപരമായ മികവുമാണ് ചലച്ചിത്ര അക്കാദമി പോലുള്ള സ്ഥാപനങ്ങളിലെ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് വേണ്ടത്. അല്ലാതെ സ്വന്തം താല്പര്യങ്ങൾ നടപ്പിലാക്കാൻ വേണ്ടി അക്കാദമിയെ ദുരുപയോഗം ചെയ്യുന്നത് ശരിയായ നടപടിയല്ല. ഗുരുതരമായ ആരോപണങ്ങളും പരാതികളും ഉണ്ടായിട്ടും ഇതുവരെ പരസ്യമായി ഒരു പ്രതികരണവും നടത്താതെ മാറിനിൽക്കുന്നത് ആരോപണങ്ങളെ കൂടുതൽ ബലപ്പെടുത്തുകയാണ്. അതിനാൽ സർക്കാരിനെയും അക്കാദമിയെയും പ്രതിസന്ധിയിലാക്കാതെ രഞ്ജിത്ത് മൗനം വെടിയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ജൂറി അംഗങ്ങൾക്കൊപ്പമിരുന്ന് ചെയർമാൻ സിനിമ കണ്ടിട്ടുണ്ടെന്നുവരെ ഉയർന്നിട്ടുള്ള ആരോപണം ശരിയാണെങ്കിൽ അത് ചട്ടവിരുദ്ധമാണ്. ഈ വിഷയത്തിൽ സർക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസമുണ്ടെന്നും അനേഷണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നീതിയുടെ പക്ഷത്ത് പോരാട്ടം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി. എറണാകുളം ജില്ലാ സെക്രട്ടറി കെ ആർ റെനീഷും വാർത്താസമ്മേളനത്തിൽ സന്നിഹിതനായി.

Eng­lish Sum­ma­ry: aiyf against direc­tor ranjith
You may also like this video

YouTube video player
Exit mobile version