പൂരനഗരിയെ ആവേശക്കടലിലാഴ്ത്തി എഐവൈഎഫ് സേവ് ഇന്ത്യാ മാർച്ചിന് തേക്കിൻക്കാട് മൈതാനത്ത് സമാപനമായി. ‘ഒരുമിച്ച് നടക്കാം വർഗീയതയ്ക്കെതിരെ… ഒന്നായി പൊരുതാം തൊഴിലിനുവേണ്ടി’ എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംസ്ഥാന നേതാക്കൾ നയിച്ച രണ്ട് മേഖലാ ജാഥകളുടെ സമാപനം അക്ഷരാർത്ഥത്തിൽ ജനസാഗരമായി.
വാദ്യമേളഘോഷങ്ങളുടെ അകമ്പടിയോടെ ശക്തൻ നഗറിൽ നിന്നാരംഭിച്ച പ്രകടനത്തിൽ ആയിരക്കണക്കിന് ഭഗ്തസിങ് യൂത്ത് ഫോഴ്സ് അംഗങ്ങളും യുവജനങ്ങളും പോരാട്ടവീര്യത്തിന്റെ പതാകകളുമേന്തിയാണ് അണിചേർന്നത്. യൂത്ത്ഫോഴ്സിന്റെ യൂണിഫോമുകളണിഞ്ഞ പ്രവര്‍ത്തകരും അതേ നിറത്തിലുള്ള എഐവൈഎഫ് പതാകകളും ചേര്‍ന്നപ്പോള്‍ സമാപനസംഗമത്തിന് ചുവപ്പും നീലയും സമന്വയിച്ച നിറച്ചാര്‍ത്ത് നല്കി.
സമാപനസമ്മേളനം സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വംഎംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും റവന്യു മന്ത്രിയുമായ കെ രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് സ്വാഗതം പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പി രാജേന്ദ്രൻ, സി എൻ ജയദേവൻ, രാജാജി മാത്യു തോമസ്, എഐവൈഎഫ് ജനറല്‍ സെക്രട്ടറി ആർ തിരുമലൈ എന്നിവര്‍ പ്രസംഗിച്ചു.
ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, ജയരാജ് വാര്യർ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്‍ വി വൈശാഖൻ, എൻവൈസി നേതാവ് സി ആർ സജിത്ത്, യുവജനതാദൾ നേതാവ് ഷെറീഫ് പാലോളി, എസ്‌വൈസി നേതാവ് സന്തോഷ് കാല, സിപിഐയുടെയും എഐവൈഎഫിന്റെയും സംസ്ഥാന‑ജില്ലാ നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. ജാഥാക്യാപ്റ്റന്മാരായ എൻ അരുൺ, ടി ടി ജിസ്‍മോൻ എന്നിവർ മറുപടി പ്രസംഗം നടത്തി. എഐവൈഎഫ് ജില്ലാപ്രസിഡന്റ് ബിനോയ് ഷബീർ നന്ദി പറഞ്ഞു.
English Summary;AIYF Save India March concludes on a grand note in Puranagari
You may also like this video
