Site icon Janayugom Online

ഗലോട്ടിനെതിരെ അജയ് മാക്കന്‍ ;നിലപാട് കടുപ്പിച്ച് എഐസിസി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ഉപാധി വെച്ചതിന് പിന്നാലെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് കടുപ്പിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍. അശോക് ഗെലോട്ടുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് സി എല്‍ പി യോഗം വിളിച്ചത് എന്ന് അജയ് മാക്കന്‍ പറഞ്ഞു.

തീയതിയും സമയവും അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. താനും, മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജയ്പൂരില്‍ വന്നിറങ്ങിയത് വെറുതെയല്ല. മുഖ്യമന്ത്രിയുമായി സംസാരിച്ച് യോഗത്തിന് സൗകര്യപ്രദമായ സമയം ചോദിച്ചിരുന്നു. ഞായറാഴ്ച വന്ന് യോഗം ചേരാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. അങ്ങനെ എല്ലാം ചര്‍ച്ച ചെയ്ത് അന്തിമമാക്കുകയും ചീഫ് വിപ്പ് എല്ലാവരോടും പറയുകയും ചെയ്തു. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍, മുഖ്യമന്ത്രിക്കൊപ്പമുള്ള എം എല്‍ എമാരുടെ മൂന്ന് പ്രതിനിധികള്‍ (പാര്‍ലമെന്ററി കാര്യ മന്ത്രി ശാന്തി ദാരിവാള്‍, മഹേഷ് ജോഷി, ക്യാബിനറ്റ് മന്ത്രി പ്രതാപ് സിംഗ് ഖാചാരിയവാസ്) ഞങ്ങളെ കാണാന്‍ വന്നു. മൂന്ന് നിബന്ധനകളാണ് അവര്‍ നമ്മുടെ മുന്നില്‍ വെച്ചത്.

ഗലോട്ടിന്റെ പിന്‍ഗാമിയെ സംബന്ധിച്ച് തീരുമാനം എടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷനെ അധികാരപ്പെടുത്തുന്ന പ്രമേയം പാസാക്കിയാലും ഒക്ടോബര്‍ 19ന് (കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം) മാത്രമേ തീരുമാനമെടുക്കാവൂ എന്നതായിരുന്നു ആദ്യത്തെ വ്യവസ്ഥ. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ ഗലോട്ട് ഒരു പ്രമേയം അവതരിപ്പിക്കുകയും താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതിനാല്‍ ഇത് പൂര്‍ണ്ണമായും പരസ്പര വൈരുദ്ധ്യമാണ്. ഒക്ടോബര്‍ 19ന് ശേഷം ആരെ മാറ്റിനിര്‍ത്തണമെന്ന പ്രമേയമാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്.

അതെങ്ങനെ ന്യായീകരിക്കപ്പെടുന്നു എന്ന് ഞാന്‍ അവരോട് ചോദിച്ചു. ഇത് പ്രമേയത്തിന്റെ ഭാഗമാക്കണമെന്നും പരസ്യമായി പ്രഖ്യാപിക്കണമെന്നും അവര്‍ ആഗ്രഹിച്ചു. ഇത് അംഗീകരിക്കാനാകില്ല എന്ന് താന്‍ പറഞ്ഞു എന്നും അജയ് മാക്കന്‍ പറഞ്ഞു. ഒന്നൊന്നായി കാണുന്നതിന് പകരം ഞങ്ങള്‍ എം എല്‍ എമാരെ ഗ്രൂപ്പുകളായി കാണണമെന്ന് അവര്‍ പറഞ്ഞ രണ്ടാമത്തെ കാര്യം.ഖാര്‍ഗെ വളരെ മുതിര്‍ന്ന വ്യക്തിയാണ്. രാജസ്ഥാനെ സംബന്ധിച്ചിടത്തോളം ഞാനും അങ്ങേയറ്റം നിഷ്പക്ഷനാണ്. ഞാന്‍ ഗലോട്ടിന്റെ ആളാണെന്നോ സച്ചിന്‍ പൈലറ്റിന്റെ ആളാണെന്നോ ആര്‍ക്കും പറയാനാവില്ല. അതുകൊണ്ട് ഞാന്‍ അവരോട് പറഞ്ഞു, 

നിങ്ങള്‍ നിങ്ങളുടെ അഭിപ്രായം പറയൂ. ഞങ്ങള്‍ അത് കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിക്കും. മൂന്നാമതായി സച്ചിന്‍ പൈലറ്റും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ ആരും മുഖ്യമന്ത്രിയാകാന്‍ പാടില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചു. 102 എംഎല്‍എമാരില്‍ നിന്നാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കേണ്ടത്. നിങ്ങള്‍ പറയുന്നതെന്തും ഞങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിക്കുമെന്നും പറഞ്ഞു. പക്ഷേ ഞങ്ങള്‍ക്ക് അത് പ്രമേയത്തിന്റെ ഭാഗമാക്കാന്‍ കഴിയില്ല.

അതേസമയം എത്ര എം എല്‍ എമാര്‍ രാജിക്കത്ത് നല്‍കിയെന്നും ആരൊക്കെയാണെന്നും അറിയില്ല എന്നും അജയ് മാക്കന്‍ പറഞ്ഞു. എം എല്‍ എമാര്‍ പ്രത്യേകം യോഗം ചേര്‍ന്നത് പ്രഥമദൃഷ്ട്യാ അച്ചടക്കമില്ലായ്മയാണ്. ഔദ്യോഗിക യോഗം ചേര്‍ന്നപ്പോള്‍ അനൗദ്യോഗികമായി സമാന്തര യോഗം വിളിക്കുന്നത് അച്ചടക്കമില്ലായ്മയാണ് എന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Ajay Mak­en against Galot; AICC takes a tough stand

You may also like this video: 

Exit mobile version