Site icon Janayugom Online

യുവാക്കളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നു

സംസ്ഥാനത്തെ യുവജനത നിരോധിത മയക്കുമരുന്നുകളുടെ ലഹരിക്കടലില്‍ മുങ്ങിത്താഴുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. ഇക്കഴിഞ്ഞ ദിവസം അഡാനിയുടെ വക ഗുജറാത്തിലെ മുന്ദ്രാപോര്‍ട്ടില്‍ നിന്നും പിടിച്ചെടുത്ത 21,000 കോടി രൂപ വിലവരുന്ന 3000 കിലോ ഹെറോയിന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിയത് പിടികൂടിയിരുന്നു. സംസ്ഥാനത്ത് മദ്യത്തെക്കാള്‍ ഇപ്പോള്‍ വിറ്റഴിക്കുന്നത് നിരോധിത ലഹരിവസ്തുക്കള്‍ ഹെറോയിന്‍, എല്‍എസ്ഡി, എംഡിഎംഎ, റിഫാംപിസിന്‍, ഡയാസെപാം, എത്താംബ്യൂട്ടോള്‍ തുടങ്ങിയ നൂറോളം ബ്രാന്‍ഡുകളാണ്. കഴിഞ്ഞ വര്‍ഷം പൊലീസും എക്സെെസും ചേര്‍ന്ന് രജിസ്റ്റര്‍ ചെയ്തത് 8635 കേസുകള്‍. ഈ വര്‍ഷം ജൂലെെ വരെ പൊലീസ് മാത്രം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 2871 കേസുകള്‍. എക്സെെസ് വകുപ്പ് ഈ വര്‍ഷം ജനുവരിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 452 കേസുകള്‍. ഈ വര്‍ഷം അവസാനിക്കുമ്പോഴേയ്ക്കും കേസുകളുടെ എണ്ണം സര്‍വകാല റിക്കാഡിലേക്ക് ഉയരുമെന്ന് എക്സെെസ് കമ്മിഷണറേറ്റ് വൃത്തങ്ങള്‍ ‘ജനയുഗ’ത്തോടു പറഞ്ഞു. 

ലോക്ഡൗണും കര്‍ശനമായ വാഹനപരിശോധനയും ഉണ്ടായിട്ടും പിടിക്കപ്പെടാതെ പോകുന്ന കേസുകള്‍ പലമടങ്ങാണെന്നാണ് പൊലീസിന്റെയും എക്സെെസിന്റെയും അനുമാനം. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നും കര്‍ണാടകയിലെ മംഗലാപുരം, ബംഗളുരു എന്നീ ഇടനാഴികള്‍ വഴിയാണ് നിരോധിത ലഹരിവസ്തുക്കള്‍ കേരളത്തിലേക്ക് ഒഴുകുന്നത്. ആഫ്രിക്കന്‍ മയക്കുമരുന്നു മാഫിയകളും എത്തുന്നു. 30 കോടിയുടെ ലഹരിവസ്തുക്കളുമായി ഒരു കെനിയന്‍ യുവതി ഇന്നലെ കരിപ്പൂരില്‍ പിടിയിലായിട്ടുണ്ട്. ചില വിദ്യാര്‍ത്ഥികളെയും കാരിയര്‍മാരായി ഉപയോഗിക്കുന്നുവെന്നും എക്സെെസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. പ്രമുഖ കൊറിയന്‍ സര്‍വീസുകളും ഈ രംഗത്തെ ലഹരിക്കടത്തുകാരാണത്രേ. വിശ്വസ്തരായ സ്ഥിരം കസ്റ്റമര്‍മാര്‍ക്ക് ഓണ്‍ലെെന്‍ വഴി ‘മരുന്ന്’ എത്തിക്കുന്ന സംവിധാനവും വ്യാപകം. 

പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളിലും ന്യൂജെന്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതായാണ് വിലയിരുത്തല്‍. റേവ്, ഡിജെ പാര്‍ട്ടികള്‍ യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നത് ലഹരി ഉപയോഗത്തിനുള്ള കൂട്ടായ്മകളാണ് എന്നും എക്സെെസ് കരുതുന്നു.പിടിക്കപ്പെടുന്ന കേസുകളില്‍ ഏറെയും ഒറ്റുകൊടുക്കപ്പെടുന്നവയാണ്. 2019ല്‍ ഇപ്രകാരം രജിസ്റ്റര്‍ ചെയ്ത 16,344 കേസുകളില്‍ ഭൂരിഭാഗവും ഒറ്റുകൊടുക്കപ്പെട്ടവയായിരുന്നു. എന്നാല്‍ മാഫിയകള്‍ തമ്മില്‍ സമവായത്തിലെത്തിയതോടെ ഒറ്റുകാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും പൊലീസ് കരുതുന്നു.സംസ്ഥാനത്തുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍, വാഹനാപകടങ്ങള്‍ എന്നിവയില്‍ പ്രതികളാകുന്നവരിലും കൊല്ലപ്പെടുന്നവരിലും എഴുപത് ശതമാനത്തിലേറെയും ലഹരിക്കടിമകളായ യുവാക്കളാണെന്നും പഠനങ്ങളുണ്ട്.
eng­lish summary;Alcohol use is on the rise among young people
you may also like this video;

Exit mobile version