Site iconSite icon Janayugom Online

‘എല്ലാ ബോയിങ് 787 വിമാനങ്ങളും നിലത്തിറക്കണം’; ആവശ്യം കടുപ്പിച്ച് പൈലറ്റുമാരുടെ സംഘടന

രണ്ട് എയർ ഇന്ത്യ വിമാനങ്ങളിൽ ഇലക്ട്രോണിക് തകരാറുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് രാജ്യത്തെ എല്ലാ ബോയിങ് 787 വിമാനങ്ങളും നിലത്തിറക്കണമെന്ന് ആവശ്യപ്പെട്ട് പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്‌സ് രംഗത്ത്. വിമാനങ്ങളിലെ ഓട്ടോപൈലറ്റ്, ഫ്ലൈറ്റ് കൺട്രോൾ സംവിധാനങ്ങളിലാണ് പ്രധാനമായും തകരാറുകൾ കണ്ടെത്തിയത്.

ഇതു കാരണം, ഒക്ടോബർ ഒൻപതിന് ഉണ്ടായിരുന്ന വിയന്ന‑ഡല്‍ഹി സർവീസ് ദുബായിലേക്ക് വഴിതിരിച്ചു വിട്ടിരുന്നു. ഈ സംഭവങ്ങൾ എയർ ഇന്ത്യയുടെ മോശം സുരക്ഷാ സേവനത്തിന്റെ സൂചനകളാണെന്ന് പൈലറ്റുമാർ ആരോപിച്ചു. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള എ ഐ ഇ എസ് ഇ എൽ‑ൽ നിന്ന് പുതുതായി നിയമിക്കപ്പെട്ട എഞ്ചിനീയർമാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് ഇതിന് കാരണമെന്നും പൈലറ്റ് സംഘടന സംശയം പ്രകടിപ്പിച്ചു.

അതേസമയം, വിമാനങ്ങളിൽ വൈദ്യുത തകരാർ സംഭവിച്ചുവെന്ന വാർത്ത എയർ ഇന്ത്യ വ്യക്തമായി നിഷേധിച്ചു. ആദ്യ സംഭവത്തിൽ റാറ്റ് (റാം എയർ ടർബൈൻ) വിന്യസിച്ചത് സിസ്റ്റം തകരാറോ പൈലറ്റിന്റെ നടപടിയോ മൂലമല്ല എന്നും എയർ ഇന്ത്യ പറഞ്ഞു. സാങ്കേതിക പ്രശ്നം കാരണം എ ഐ‑154 റൂട്ട് മാറ്റിയതായും, വിമാനം ദുബായിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു.

Exit mobile version