Site icon Janayugom Online

എല്ലാ മതക്കാരും സ്‌കൂള്‍ യൂണിഫോം പാലിക്കണം; ഹിജാബ് വിവാദത്തില്‍ അമിത് ഷാ

എല്ലാ മതക്കാരും സ്‌കൂളിലെ ഡ്രസ് കോഡ് കര്‍ശനമായും പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്ന് സൂചിപ്പിച്ച് ഇക്കാര്യം പറഞ്ഞത്. കര്‍ണാടകയില്‍ ഹിജാബ് വിവാദം ശക്തമാകുകയും മറ്റു പല സംസ്ഥാനങ്ങളിലും ചര്‍ച്ചയാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഷായുടെ പ്രതികരണം. വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

കോടതിയില്‍ വാദം തുടരുകയാണ്. കോടതിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും അമിത് ഷാ പറഞ്ഞു. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് ഹിജാബ് വിവാദത്തിന്റെ തുടക്കം. ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ മറ്റു ചില വിദ്യാര്‍ഥികള്‍ കാവി ഷാള്‍ ധരിച്ച് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇതിനെതിരെ വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. മതപരമായ വസ്ത്രങ്ങള്‍ സ്‌കൂളില്‍ ധരിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 

ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ തുടരുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി വിഷയത്തില്‍ അഭിപ്രായം പറഞ്ഞിരിക്കുന്നത്. മതപരമായ വസ്ത്രങ്ങള്‍ സ്‌കൂളില്‍ ധരിക്കരുത് എന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ കോടതി എന്താണോ തീരുമാനിക്കുന്നത് അത് അംഗീകരിക്കും. എല്ലാവരും കോടതി വിധി അംഗീകരിക്കണമെന്നും അമിത് ഷാ പറഞ്ഞു. ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹിജാബ് വിഷയത്തിലെ ഇടപെടല്‍ സംബന്ധിച്ചും ചോദ്യമുയര്‍ന്നു.

അവര്‍ ഇടപെടുന്നുണ്ടാകാം. അവരുടെ ഉദ്ദേശം നടക്കാന്‍ പോകുന്നില്ല. കോടതി വിധി വന്നാല്‍ എല്ലാ ഇന്ത്യക്കാരും അംഗീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. കര്‍ണാടകയില്‍ ഇന്നും ഹിജാബ് വിവാദം ശക്തമായി തുടരുകയാണ്.ഹിജാബ് നിരോധനത്തിനെതിരെ സമരം നടത്തിയ 10 വിദ്യാര്‍ഥിനികള്‍ക്കെതിരെ കര്‍ണാടകയിലെ തുമകുരു പോലീസ് കേസെടുത്തിരുന്നു. ശിവമോഗയില്‍ 58 വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തുവെന്ന വാര്‍ത്തയും വന്നിട്ടുണ്ട്. തുമകുരുവില്‍ 10 മുതല്‍ 15 വരെ കണ്ടാലറിയാവുന്ന വിദ്യാര്‍ഥിനികള്‍ക്കെതിരെയാണ് എഫ്‌ഐആര്‍.

ഇംപ്രസ് ഗേള്‍സ് കോളജിലെ പ്രിന്‍സിപ്പല്‍ എസ് ശണ്‍മുഖ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. നിരോധനാജ്ഞ നിലനില്‍ക്കുന്ന വേളയില്‍ പ്രതിഷേധം സംഘടിപ്പിച്ചതാണ് കേസിന് കാരണം. ഹിജാബ് നിരോധനം മൂലം നിരവധി വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുകയാണെന്നും നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നും മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് ആവശ്യപ്പെട്ടു. പല കോളജുകളിലും സമരം തുടരുകയാണ്.

കുടകിലെ കോളജില്‍ ആണ്‍കുട്ടികള്‍ സമരത്തിലാണ്. ദക്ഷിണ കന്നഡയിലെ വിവിധ കോളജുകളിലും സമരം തുടരുന്നുണ്ട്. അതേസമയം, വ്യത്യസ്ത തീരുമാനവുമായി മൈസൂരുവിലെ കോളജ് രംഗത്തുവന്നു.. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ അനുമതി നല്‍കുന്നതിന് വേണ്ടി ഇവിടെ യൂണിഫോം റദ്ദാക്കുകയാണ് ചെയ്തത്. 

കര്‍ണാടകയില്‍ ആദ്യമായിട്ടാണ് ഒരു കോളജ് ഇങ്ങനെ തീരുമാനം എടുക്കുന്നത്. അതിനിടെ, വിജയപുരയിലെ ഇന്‍ഡി കോളജില്‍ നെറ്റിയില്‍ കുറി തൊട്ടുവന്ന വിദ്യാര്‍ഥിയെ അധികൃതര്‍ സ്‌കൂളില്‍ കയറ്റിയില്ല.

Eng­lish Sumam­ry: All reli­gions must adhere to school uni­forms; Amit Shah in hijab controversy

You may also like thsi video:

Exit mobile version