Site icon Janayugom Online

മുഴുവൻ സ്‌കൂളുകളും വലിച്ചെറിയൽ മുക്തമായി മാറും: വിദ്യാഭ്യാസമന്ത്രി

വലിച്ചെറിയൽ മുക്ത കാമ്പസ് പ്രഖ്യാപന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മന്ത്രിമാരായ വി ശിവൻകുട്ടിയും ആന്റണിരാജുവും പ്രതിജ്ഞ ചൊല്ലുന്നു

സംസ്ഥാനത്തെ മുഴുവൻ സ്‌കൂൾ കാമ്പസുകളും വലിച്ചെറിയൽ മുക്തമാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂളുകളിൽ വലിച്ചെറിയൽമുക്ത കാമ്പസ് പ്രഖ്യാപനം തിരുവനന്തപുരം കോട്ടൺഹിൽ ജിഎച്ച്എസ്എസിൽ നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പരിസ്ഥിതിദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ആഗോള താപനമടക്കമുള്ള നിരവധിവെല്ലുവിളികൾ നേരിടുന്ന വർത്തമാനകാലത്തിൽ പരിസ്ഥിതിയോടും പ്രകൃതിയോടും അഗാധമായ സ്‌നേഹം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 47 ലക്ഷം വിദ്യാർത്ഥികളും ഒരോ വൃക്ഷത്തെ നട്ട് പരിസ്ഥിതിദിനം ആചരിക്കണമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ അങ്കണത്തിൽ മന്ത്രി വൃക്ഷത്തെ നട്ടു.

ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാമ്പയിന്റെ ഭാഗമായാണ് വലിച്ചെറിയൽ മുക്ത കാമ്പസ് പ്രഖ്യാപനം നടത്തിയത്. പ്ലാസ്റ്റിക്കുകൾ, മറ്റു മാലിന്യങ്ങൾ തുടങ്ങിയവ സ്‌കൂൾ കാമ്പസുകളിൽ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുക എന്നതാണ് ലക്ഷ്യം. അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനായി. 

പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഷൈൻ മോഹൻ, ഉമ എസ്, വിദ്യാഭ്യാസ ഉപഡയറക്ടർ സി സി കൃഷ്ണകുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ സുരേഷ് ബാബു ആർ എസ്, പ്രിൻസിപ്പാള്‍ എച്ച് എം രാജേഷ് ബാബു വി, പിടിഎ പ്രസിഡന്റ് റഷീദ് ആനപ്പുറം, അഡീഷണൽ എച്ച്എം ഗീത ജി, പ്രിൻസിപ്പാള്‍ ഗ്രീഷ്മ വി എന്നിവർ പങ്കെടുത്തു. 

Eng­lish Sum­ma­ry: All schools to become clean: Edu­ca­tion Minister

You may also like this video

Exit mobile version