Site icon Janayugom Online

സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹർജിയില്‍ വിധി പറയുന്നത് മാറ്റി

ഹത്രാസ് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ സമർപ്പിച്ച ജാമ്യാപേക്ഷയിൽ അലഹബാദ് ഹൈക്കോടതി വിധി പറയുന്നത് മാറ്റി. ജസ്റ്റിസ് കൃഷ്ണ പഹലിന് മുമ്പാകെ ഇന്നലെയാണ് വാദം പൂർത്തിയായത്.

ലക്നൗ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷ്ണ പഹൽ ഹർജിയിൽ ഇരുവിഭാഗത്തിന്റേയും വാദം കേട്ട ശേഷം വിധി പറയാനായി മാറ്റുകയായിരുന്നു. കാപ്പനു വേണ്ടി മുതിർന്ന അഭിഭാഷകരായ ഐ. ബി സിങ്, ഇഷാൻ ഭഗൽ എന്നിവരാണ് ഹാജരായത്.

ദളിത് കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് റിപ്പോർട്ട് ചെയ്യുന്നതിനായി ഹത്രാസിലേക്ക് പോകുമ്പോഴാണ് മലയാളി മാധ്യമപ്രവർത്തകനായ സിദ്ദിഖ് കാപ്പനെ 2020 ഒക്ടോബർ അഞ്ചിന് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

യുഎപിഎ പ്രകാരം അന്നുമുതൽ അദ്ദേഹം ജയിലിൽ കഴിയുകയാണ്. പിന്നീട് ഉത്തർപ്രദേശ് പൊലീസ് രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തി.

2021 ജൂലൈയിൽ കാപ്പന്റെ ജാമ്യാപേക്ഷ മഥുരയിലെ സെഷൻസ് കോടതി തള്ളി. 2022 ഫെബ്രുവരി 21 ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് മറ്റൊരു ജാമ്യാപേക്ഷ സ്വീകരിച്ചിരുന്നു.

Eng­lish sum­ma­ry ;Alla­habad HC Reserves Ver­dict on Sid­dique Kap­pan’s Bail Plea

You may also like this video;

Exit mobile version