തെലുങ്ക് സൂപ്പർതാരം അല്ലു അർജുനുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. സ്വീകൃതി ടോക്സ് എന്ന പോഡ്‌കാസ്റ്റിൽ ബ്രാൻഡ് സ്ട്രാറ്റജിസ്റ്റായ കാവേരി ബറുവ നടത്തിയ വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായത്. അല്ലു അർജുനെ കാണുന്നതിന് മുമ്പ് പാലിക്കേണ്ട 42 നിയമങ്ങൾ അടങ്ങിയ ഒരു കുറിപ്പ് തനിക്ക് നൽകിയിരുന്നുവെന്നാണ് കാവേരി ആരോപിച്ചത്. ഇപ്പോഴിതാ ഈ വീഡിയോ നീക്കം ചെയ്തതായി അറിയിച്ചിരിക്കുകയാണ് പോഡ്കാസ്റ്റ് അവതാരകയായ സ്വീകൃതി.അല്ലു അർജുന്റെ പിആർ (PR) ടീമിൽ നിന്നും ബോട്ട് അക്കൗണ്ടുകളിൽ നിന്നും കടുത്ത സൈബർ ആക്രമണം നേരിട്ടതിനാലാണ് വീഡിയോ മാറ്റിയതെന്ന് അവർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. അല്ലു അർജുനും അദ്ദേഹത്തിന്റെ ടീമും വെറും ‘തോൽവികൾ’ ആണെന്നും അധികാരഭ്രാന്തുള്ളവരാണെന്നും അവർ തുറന്നടിച്ചു. തന്റെ അതിഥിയായി വന്ന യുവതിയുടെ കരിയറിനെ ബാധിക്കാതിരിക്കാനാണ് വീഡിയോ സ്വകാര്യമാക്കിയതെന്നും അവർ കൂട്ടിച്ചേർത്തു.
നിലവിൽ, അല്ലുവിനെതിരെ ആരോപണം ഉന്നയിച്ച കാവേരി ബറുവ തന്റെ ഇൻസ്റ്റാഗ്രാം, ലിങ്ക്ഡ്ഇൻ പേജുകൾ നിർജീവമാക്കിയിരിക്കുകയാണ്. പോഡ്‌കാസ്റ്ററായ സ്വീകൃതി, അല്ലു അർജുന്റെ ആരാധകർ അയച്ച മോശം കമന്റുകളുടെ സ്ക്രീൻഷോട്ടുകളും പങ്കുവെച്ചിട്ടുണ്ട്. സത്യാവസ്ഥ പുറത്തുപറയുന്നവർക്ക് ഇതാണ് സംഭവിക്കുന്നതെന്ന് അവർ പ്രതികരിച്ചു. അല്ലു അർജുന്റെ കണ്ണുകളിൽ നേരിട്ട് നോക്കാൻ പാടില്ലെന്നും അദ്ദേഹത്തിന് കൈ കൊടുക്കരുതെന്നും ഉൾപ്പെടെയുള്ള 42 നിർദേശങ്ങളാണ് തനിക്ക് താരത്തിന്റെ ടീമിൽനിന്ന് ലഭിച്ചതെന്നാണ് കാവേരി പറഞ്ഞത്. കൂടാതെ, അദ്ദേഹത്തെ കാണുന്നതിന് മുമ്പ് മാനേജർമാരുടെ ഒരു വലിയ നിരയെ തന്നെ കടന്നുപോകേണ്ടി വരുമെന്നും ദക്ഷിണേന്ത്യൻ താരങ്ങൾ വലിയൊരു സംഘവുമായാണ് എത്തുന്നതെന്നും അവർ വെളിപ്പെടുത്തി. ഈ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ താരത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നു.

