Site iconSite icon Janayugom Online

പള്ളിപ്പാനയ്ക്ക് ഒരുങ്ങി അമ്പലപ്പുഴ ക്ഷേത്രം; എട്ടിന് തുടക്കമാകും

അമ്പലപ്പുഴ ക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ നടത്തുന്ന അതിപുരാതന ക്ഷേത്രാചാരമായ പള്ളിപ്പാന എട്ടിന് ആരംഭിച്ച് 22 ന് സമാപിക്കും. ഇതിനുള്ള ഒരുക്കങ്ങളും സജ്ജീകരണങ്ങളും പൂർത്തിയായതായി ഭാരവാഹികൾ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.
ക്ഷേത്രത്തിലെ പന്ത്രണ്ടുകളഭം പ്രസിദ്ധമാണ്. 12 പന്ത്രണ്ടുകളഭം പൂർത്തിയാകുമ്പോഴാണ് പള്ളിപ്പാന നടക്കുന്നത്. ദേവചൈതന്യത്തിന് സംഭവിച്ച ദോഷങ്ങൾ മാറാനുള്ള ചടങ്ങുകളാണിത്. ക്ഷേത്രകുളത്തിന് തെക്കുഭാഗത്താകും ചടങ്ങുകൾ നടക്കുക. പള്ളിപ്പാന ചടങ്ങുകൾക്ക് ശേഷം 26 മുതൽ മാർച്ച് അഞ്ച് വരെ ക്ഷേത്രത്തിൽ ദ്രവ്യകലശം ചടങ്ങുകളും നടക്കുമെന്ന് സ്വാഗതസംഘം വർക്കിങ് ചെയർമാൻ കൊട്ടാരം ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. മാർച്ച് ആറിന് തിരുവുത്സവത്തിന് കൊടിയേറും.

ഞായറാഴ്ച രാവിലെ 9.25 ന് ചടങ്ങുകൾ തുടങ്ങും. എല്ലാ ദിവസവും രാവിലെയും വൈകീട്ടുമായാണ് പ്രധാന ചടങ്ങുകൾ നടക്കുക. കാപ്പുകൊട്ട്, പറകൊട്ടി, മുറോത്ത്, രക്ഷാകലശ പൂജ, ഇടുപണ ബലി, ഭീഷ്മശരശയനം, പട്ടടബലി, നിണബലി, കാളികൂടം തുള്ളൽ, ആഴിബലി, ഭരതം തുള്ളൽ, ചെറിയ അടവി എടുപ്പ്, പീഠ ബലി തുടങ്ങിയ ചടങ്ങുകളുണ്ടാകും. കൂടുതൽ വിവരങ്ങൾ പള്ളിപ്പാനയുടെ ഔദ്യോഗിക വെബ്സൈസൈറ്റായ www.ambalapuzhatemplepallippana2026.com എന്ന വിലാസത്തിൽ ലഭ്യമാണ്.

Exit mobile version