Site icon Janayugom Online

എഐടിപി ചട്ട ഭേദഗതി: കെഎസ്ആർടിസിയുടെ ഹർജി മാറ്റി

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ ചില ഭേദഗതികൾ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആർടിസി നൽകിയ ഹർജി ഹൈക്കോടതി മാറ്റി. കേസ് വ്യാഴാഴ്ചയാകും ഇനി പരിഗണിക്കുക. ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.
ഹർജി പരിഗണിക്കുന്നതിനിടെ കേന്ദ്ര നിയമത്തിനെതിരെ ഹർജി നൽകാൻ സർക്കാരിന് കീഴിൽ ഉള്ള കെഎസ്ആർടിസിക്ക് എങ്ങനെ സാധിക്കും എന്ന സംശയം കോടതി പ്രകടിപ്പിച്ചു. നിയമത്തെ ചോദ്യം ചെയ്യാൻ എന്തെങ്കിലും കാരണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.

2023 ലെ ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ രണ്ട് വകുപ്പുകൾ 1988 ലെ മോട്ടോർ വാഹന നിയമത്തിനെതിരാണെന്നാണ് കെഎസ്ആർടിസിയുടെ ആരോപണം. ദേശസാല്‍കൃത റൂട്ടിലൂടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗിച്ചുകൊണ്ട് സ്റ്റേജ് കാര്യേജായി ഓടിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ ഗതാഗത കമ്മിഷണർക്ക് നിർദേശം നൽകണമെന്നും ആവശ്യമുണ്ട്.
നിലവിൽ പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസ് ഉൾപ്പെടെയുള്ള കോൺട്രാക്ട് കാര്യേജ് ബസുകൾക്കെതിരായാണ് കെഎസ്ആർടിസിയുടെ ഹർജി. കോൺട്രാക്ട് കാര്യേജ് ബസുകൾ ബോർഡ് വെച്ചും സ്റ്റാൻഡുകളിൽ ആളെ കയറ്റിയും സ്റ്റേജ് കാര്യേജ് ബസുകളായി സർവീസ് നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് കെഎസ്ആർടിസിയും മോട്ടോർ വാഹന വകുപ്പും ഹര്‍ജിയില്‍ പറയുന്നു. 

റോബിൻ ബസ് കോയമ്പത്തൂരിൽ പിടിച്ചിട്ടിരിക്കുന്നതിനിടെ ഹൈക്കോടതിയിൽ കെഎസ്ആർടിസി നൽകിയ ഹർജിയിൽ എന്തായിരിക്കും തീരുമാനമെന്ന് ഏവരും ഉറ്റുനോക്കിയിരുന്നു. അതിനിടെ കേസ് പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. റോബിൻ ബസിനെതിരെയും സമാനമായ രീതിയിൽ സർവീസ് നടത്തുന്ന മറ്റു കോൺട്രാക്ട് കാര്യേജ് ബസുകൾക്കെതിരെയും തുടർ നടപടി സ്വീകരിക്കുന്നതിനും ഈ കേസ് നിർണായകമാണ്. ബസ് സർവീസ് നടത്തുന്നതിനായി റോബിൻ ബസിന്റെ ഉടമ നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.

Eng­lish Sum­ma­ry: Amend­ment of AITP Rules: KSRTC’s plea moved

You may also like this video

Exit mobile version