Site iconSite icon Janayugom Online

മണിപ്പൂര്‍ കലാപത്തിന്റെ മറവില്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അമേരിക്ക കടന്നുകയറുന്നു

അന്താരാഷ്ട്ര തലത്തില്‍ വരെ രാജ്യത്തിന് നാണക്കേടായ മണിപ്പൂര്‍ കലാപത്തിന്റെ മറവില്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിലും അമേരിക്ക­ന്‍ കടന്നുകയറ്റം. മണിപ്പൂരിലെ ന്യൂനപക്ഷ അവകാശ ലംഘനവും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടതും വി­­­ലയിരുത്താന്‍ അമേരിക്കയുടെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥ ഇന്ത്യ സന്ദര്‍ശിക്കും. യഥാര്‍ത്ഥ സ്ഥിതി വിലയിരുത്താന്‍ മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞ യായ ഉസ്ര സേയ വരും ദിവസങ്ങളില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏ­ജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ആഗോള വെല്ലുവിളികള്‍, ജനാധിപത്യം, പ്രാദേശിക സ്ഥിരത, മനുഷ്യത്വപരമായ സഹായം എ­ന്നീ വിഷയങ്ങളിലാകും ജനാധിപത്യവും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വകുപ്പിലെ യുഎസ് അണ്ടര്‍ സെക്രട്ടറി ഉസ്ര സേയ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുക. പൗര സംഘടനാ പ്രതിനിധികളുമായും ചര്‍ച്ചകളുണ്ടാകും. ഇന്ത്യാ സന്ദര്‍ശനത്തിനൊപ്പം സേയാ ബംഗ്ലാദേശും സന്ദര്‍ശിക്കും.
മണിപ്പൂരിലെ കലാപങ്ങള്‍ക്കു പിന്നില്‍ ബാഹ്യ ഇടപെടലുണ്ടോ എന്ന് പരിശോധിക്കുകയാണ് സേയയുടെ സന്ദര്‍ശനത്തിന് പിന്നിലെ ലക്ഷ്യം. അക്രമം ചെറുക്കുന്നതില്‍ കേന്ദ്ര‑മണിപ്പൂര്‍ സര്‍ക്കാരുകളുടെ പരാജയം ബാഹ്യ ഇടപെടലായി മാറ്റിയെടുക്കാന്‍ മോഡി ഭരണകൂടം നടത്തുന്ന നീക്കമായി അമേരിക്കന്‍ പ്രതിനിധിയുടെ സന്ദര്‍ശനമെന്നും ആ­ക്ഷേപം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നില്ലെന്ന് അടുത്തിടെ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ മോഡി പറഞ്ഞിരുന്നു. 

മണിപ്പൂരിലെ വംശീയ കലാപം ഇന്ത്യയുടെ ആഭ്യന്തര വിഷയമെങ്കിലും അതിന് അറുതി വരുത്താന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ അമേരിക്ക സന്നദ്ധമെന്ന് അമേരിക്കന്‍ അംബാസഡര്‍ എറിക് ഗാര്‍സെറ്റി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരു­ന്നു. അക്രമങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടാന്‍ ഇന്ത്യക്കാരന്‍ ആകണമെന്നില്ലെന്നും ആവശ്യപ്പെട്ടാല്‍ സഹായത്തിന് അമേരിക്ക സന്നദ്ധമെന്നുമായിരുന്നു അംബാസഡറുടെ പ്രതികരണം. ഇതിനെ­തിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Eng­lish Sum­ma­ry: Amer­i­ca is inter­fer­ing in Indi­a’s inter­nal affairs under the guise of Manipur riots

You may also like this video

Exit mobile version