Site icon Janayugom Online

ഇന്ത്യയിലെ വിദ്വേഷ പ്രസംഗങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി അമേരിക്ക

Blinken

ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രസംഗം, മതപരിവര്‍ത്തന നിരോധന നിയമം എന്നിവയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്ക. ന്യൂനപക്ഷ വിഭാഗത്തിന് നേര്‍ക്കുള്ള നിരന്തര കടന്നാക്രമണം, കൊല, ആള്‍ക്കൂട്ട കൊലപാതകം എന്നിവ അതീവ ആശങ്കയുയര്‍ത്തുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. 2023 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ നടന്ന അതിക്രമം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടാണ് ബ്ലിങ്കന്‍ പ്രതിപാദിച്ചത്. 

ആഗോള മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട് പ്രകാശന ചടങ്ങിലാണ് ബ്ലിങ്കന്‍ ഇന്ത്യക്കെതിരെ ആഞ്ഞടിച്ചത്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ കടുത്ത ഭീതിയിലാണ് ജീവിക്കുന്നത്. നേരത്തെ അപൂര്‍വമായി മാത്രമായിരുന്നത് പരിധിലംഘിച്ച് മുന്നേറുന്നത് മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷങ്ങള്‍ക്കും ഏറെ ദോഷകരമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമം നടത്തുന്നവര്‍ ശിക്ഷിക്കപ്പെടില്ല എന്നുള്ള പൊതുബോധം രാജ്യത്ത് ശക്തമായി വേരോടിയതായി അന്താരാഷ്ട്ര മതസ്വതന്ത്ര്യത്തിന് വേണ്ടിയുള്ള അമേരിക്കന്‍ അംബാസിഡര്‍ റാഷദ് ഹുസൈന്‍ അഭിപ്രായപ്പെട്ടു. ക്രൈസ്തവരും മറ്റ് മതന്യൂനപക്ഷങ്ങളും കടുത്ത അനീതിയും അക്രമവും നേരിടുന്നു. പല സംസ്ഥാനങ്ങളിലും ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ വ്യാപകമായ അക്രമം നടക്കുന്ന വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ഗോവധ നിരോധനത്തിന്റെ പേരില്‍ നൂറുകണക്കിന് മുസ്ലിങ്ങളാണ് ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായത്. മോഡി ഭരണത്തില്‍ ന്യൂനപക്ഷ വിഭാഗം ജനങ്ങള്‍ അരക്ഷിതാവസ്ഥയിലും ഭീതിയിലുമാണ് ജീവിക്കുന്നത്. ഭരിക്കുന്നവര്‍ തന്നെ വിദ്വേഷ പ്രസംഗം നടത്തുന്ന വിചിത്ര കാഴ്ചയാണ് നടമാടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: Amer­i­ca strong­ly crit­i­cizes hate speech­es in India

You may also like this video

Exit mobile version