Site iconSite icon Janayugom Online

അമേരിക്കൻ പൗരാവകാശ പ്രവർത്തകൻ ജെസ്സെ ജാക്സണ്‍ അന്തരിച്ചു

അമേരിക്കൻ പൗരാവകാശ പ്രവർത്തകനും മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ ഉറ്റ അനുയായിയുമായ ജെസ്സെ ജാക്സൺ(84) അന്തരിച്ചു. 2017 മുതൽ പാർക്കിൻസൺസ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ‘ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവർക്കും ശബ്ദമില്ലാത്തവർക്കും വേണ്ടിയുള്ള സേവകനായ നേതാവായിരുന്നു തങ്ങളുടെ പിതാവ്’ എന്ന് മരണം സ്ഥിരീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബം പ്രതികരിച്ചു.

1960കളിൽ പൗരാവകാശ പ്രസ്ഥാനങ്ങളിലൂടെയാണ് ജെസ്സെ ജാക്സൺ പൊതുരംഗത്ത് സജീവമായത്. ആഫ്രോ-അമേരിക്കൻ വിഭാഗങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി അദ്ദേഹം ജീവിതകാലം മുഴുവൻ പോരാടി. ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഓപ്പറേഷൻ പുഷ്’, ‘നാഷണൽ റെയിൻബോ കോളിഷൻ’ എന്നീ സംഘടനകളുടെ സ്ഥാപകനായിരുന്നു അദ്ദേഹം. പിൽക്കാലത്ത് ഈ രണ്ട് സംഘടനകളും ലയിച്ച് ‘റെയിൻബോ/പുഷ് കോളിഷൻ’ എന്ന പേരിൽ അറിയപ്പെട്ടു.

സാമൂഹിക പ്രവർത്തനങ്ങൾക്കൊപ്പം തന്നെ അന്താരാഷ്ട്ര തലത്തിലുള്ള നയതന്ത്ര ഇടപെടലുകളിലും ജാക്സൺ ശ്രദ്ധേയനായിരുന്നു. സിറിയ, ക്യൂബ, ഇറാഖ്, സെർബിയ എന്നിവിടങ്ങളിൽ തടവിലാക്കപ്പെട്ട നിരവധി അമേരിക്കൻ പൗരന്മാരെ മോചിപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 1980കളിൽ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം, ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ രണ്ട് തവണ (1984, 1988) മത്സരിച്ച് ചരിത്രം കുറിച്ചിട്ടുണ്ട്.

Exit mobile version