Site iconSite icon Janayugom Online

അമേരിക്ക നടത്തുന്ന ഇടപെടലുകൾ ആഗോള സമാധാനത്തിന് ഭീഷണി: മുഖ്യമന്ത്രി

ലോക പൊലീസ് ചമഞ്ഞുകൊണ്ട് അമേരിക്ക നടത്തുന്ന ഇടപെടലുകൾ ആഗോള സമാധാനത്തിന് വലിയ ഭീഷണിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന എൽഡിഎഫ് യുദ്ധവിരുദ്ധ സമാധാന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ ജപ്പാൻ കീഴടങ്ങാൻ തയ്യാറായ സമയത്താണ് ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റം ബോംബ് പ്രയോഗിക്കാൻ തീരുമാനിച്ചത്. മനുഷ്യർ തീയിൽ പാറ്റകൾ വീഴുന്നത് പോലെയാണ് അന്ന് ഇരയായത്. 

ഈ ക്രൂരമായ പ്രവൃത്തിക്ക് ഇന്നും കൃത്യമായ ഉത്തരമില്ല. മുമ്പ് സോവിയറ്റ് യൂണിയന്റെ ശക്തമായ സാന്നിധ്യം അമേരിക്കയുടെ യുദ്ധക്കൊതിക്ക് ഒരു പരിധിവരെ തടയിട്ടിരുന്നു. എന്നാൽ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ലോക പൊലീസ് ചമയുന്ന അമേരിക്ക, വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യ സാമ്രാജ്യത്വ വിരുദ്ധമായിരുന്നു. ചേരിചേരാനയത്തിന്റെ അന്തഃസത്ത സാമ്രാജ്യത്വ വിരുദ്ധമാണ്. അത് പതുക്കെ മാറി. കോൺഗ്രസ് ഭരണകാലത്തുതന്നെ സാമ്രാജ്യത്വത്തിന് കീഴടങ്ങി. നരസിംഹ റാവുവിന്റെ ആഗോളവത്കരണ നയം അതിന് ആക്കം കൂട്ടി. പിന്നീട് ബിജെപി ഭരണകൂടം അത് ശക്തമായി പിന്തുടർന്നു. ഇന്ന് നെതന്യാഹുവിനെ കെട്ടിപ്പിടിക്കുന്ന നരേന്ദ്ര മോഡിയെ നാം കാണുന്നു. അമേരിക്കയുടെ അധിനിവേശത്തിന് മോഡി കൂട്ടുനിൽക്കുന്നു. 

ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃദ് രാഷ്ട്രമാണ് ഇറാൻ. എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഇറാൻ ഇന്ത്യയ്ക്കൊപ്പം നിന്നു. ആ രാഷ്ട്രത്തിന്റെ ഭരണത്തലവനെയാണ് ഇസ്രയേലും അമേരിക്കയും ചേർന്ന് ഇല്ലാതാക്കിയത്. ഇതിനെതിരെ ഒരക്ഷരം മിണ്ടാൻ പ്രധാനമന്ത്രി മോഡി തയ്യാറായില്ല. എന്ത് വിധേയത്വമാണ് മോഡിക്ക് അമേരിക്കയോടുള്ളത്? ഈ കടന്നാക്രമണത്തെ ഒന്നിച്ച് നിന്ന് അപലപിക്കാൻ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യുദ്ധവിരുദ്ധ സമാധാനറാലിയിൽ സിപിഐ(എം) ജില്ലാ സെക്രട്ടറി എം മെഹബൂബ് അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസാരിച്ചു. കെ ടി കുഞ്ഞിക്കണ്ണൻ യുദ്ധവിരുദ്ധ പ്രമേയും അവതരിപ്പിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ് സ്വാഗതം പറഞ്ഞു.

Exit mobile version