Site iconSite icon Janayugom Online

അമൃത് ഭാരത് 3.0 ട്രെയിനുകള്‍ വരുന്നു; എസി, നോണ്‍-എസി കോച്ചുകള്‍ ഒന്നിച്ച്, എല്ലാ വിഭാഗക്കാര്‍ക്കും പരിഗണന

അമൃത് ഭാരത് 3.0 ട്രെയിനുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട് റെയില്‍വേ മന്ത്രാലയം, അമൃത് ഭാരത് 1.0 അമൃത് ഭാരത് 2.0 ട്രെയിനുകളില്‍ നിന്നുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അമൃത് ഭാരത് എക്സ്പ്രസ് 3.0 യുടെ രൂപകല്‍പ്പന. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ആണ് ഈ പുതിയ ആധുനിക ട്രെയിന്‍ വികസിപ്പിക്കുക, എസി,നോണ്‍-എസി കോച്ചുകള്‍ ഒരുമിച്ച് ഇതില്‍ ഉണ്ടാകും .യാത്രാസുഖവും കുറഞ്ഞ യാത്രാനിരക്കും ഉറപ്പാക്കുന്നതിന് എസി, നോൺ‑എസി കോച്ചുകൾ ഒരുമിപ്പിച്ച് മിക്സഡ് അമൃത് ഭാരത് 3.0 ട്രെയിനുകൾ വികസിപ്പിക്കുമെന്ന് ഐസിഎഫ് ജനറൽ മാനേജർ യു സുബ്ബ റാവു പറഞ്ഞു. 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാർക്കും ഇടത്തരക്കാർക്കും താങ്ങാനാവുന്ന നിരക്കിൽ മികച്ച യാത്രാനുഭവം നൽകാൻ ലക്ഷ്യമിടുന്നതായിരുന്നു 2023‑ൽ ആരംഭിച്ച അമൃത് ഭാരത് ട്രെയിനുകൾ. നിലവിൽ, രാജ്യത്തുടനീളം ആകെ എട്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഓടുന്നുണ്ട്. ദർഭംഗ‑ആനന്ദ് വിഹാർ ടെർമിനൽ, മാൾഡ ടൗൺ‑എസ്എംവിടി ബെംഗളൂരു, മുംബൈ എൽടിടി-സഹർസ, രാജേന്ദ്ര നഗർ ടെർമിനൽ‑ന്യൂ ഡൽഹി, ദർഭംഗ‑ഗോമതി നഗർ, മാൾഡ ടൗൺ‑ഗോമതി നഗർ, ബാപ്പുധാം മോത്തിഹാരി-ആനന്ദ് വിഹാർ ടെർമിനൽ, സീതാമർഹി-ഡൽഹി എന്നിവയാണവ.
അമൃത് ഭാരത് ട്രെയിനുകള്‍2.0 ട്രെയിനുകള്‍
അമൃത് ഭാരത് ട്രെയിനുകൾ വളരെ കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് മികച്ച സേവനം നൽകുന്നു. അമൃത് ഭാരത് 2.0 ട്രെയിനുകളിൽ റെയിൽവേ ഒട്ടേറെ സൗകര്യങ്ങൾ കൂട്ടിച്ചേർത്തിരുന്നു. സെമി-ഓട്ടോമാറ്റിക് കപ്ലറുകൾ, പുതിയ മോഡുലാർ ടോയ്‌ലറ്റുകൾ, എമർജൻസി ടോക്ക് ബാക്ക് സംവിധാനം, ഇപി അസിസ്റ്റഡ് ബ്രേക്ക് സിസ്റ്റം, പുതുതായി രൂപകൽപന ചെയ്ത സീറ്റുകളും ബർത്തുകളും, പുതിയ ഡിസൈനിലുള്ള പാൻട്രി കാർ, വന്ദേ ഭാരതിന് സമാനമായ ലൈറ്റിങ് സംവിധാനം, ഫയർ ഡിറ്റക്ഷൻ സിസ്റ്റം, പുറത്തുള്ള എമർജൻസി ലൈറ്റുകൾ, മൊബൈൽ ഫോൺ ഹോൾഡറുകളോടുകൂടിയ ചാർജിങ് സോക്കറ്റുകൾ എന്നിങ്ങനെ നീളുന്നു അവ. 

അമൃത് ഭാരത് എക്സ് പ്രസ് ട്രെയിനുകള്‍
നോൺ‑എസി അമൃത് ഭാരത് ട്രെയിനുകളിൽ 11 ജനറൽ ക്ലാസ് കോച്ചുകൾ, എട്ട് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, ഒരു പാൻട്രി കാർ, രണ്ട് സെക്കൻഡ് ക്ലാസ് കം ലഗേജ് കം ഗാർഡ് വാനുകളും ഭിന്നശേഷി സൗഹൃദ കമ്പാർട്ടുമെൻ്റും ഉൾപ്പെടുന്നു. 100 അമൃത് ഭാരത് ട്രെയിനുകൾ നിർമിക്കാൻ റെയിൽവേ പദ്ധതിയിട്ടിട്ടുണ്ട്. 

Exit mobile version