കൊല്ലം കൊട്ടാരക്കരയില്‍ കനാലില്‍ വീണ് എട്ട് വയസുകാരന്‍ മരിച്ചു. നിരപ്പുവിള അനീഷ് ഭവനില്‍ അനീഷിന്റെയും, ശാരിയുടെയും മകന്‍ യാദവ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
വീടിനു സമീപം കനാൽക്കരയിൽ നിൽക്കുകയായിരുന്ന മുത്തശ്ശിയുടെ അരികിലേക്കു പോകാനാണു യാദവ് താൽക്കാലിക നടപ്പാലത്തിലേക്കു കയറിയത്. എന്നാൽ നായയെ കണ്ടതോടെ പേടിച്ചു കാൽവഴുതി കനാലിലേക്കു വീഴുകയായിരുന്നു. അടിയൊഴുക്കുള്ള കല്ലടക്കനാലിലേക്കാണു കുട്ടി വീണത്. നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തി.
പിന്നാലെ 130 മീറ്റർ അകലെയുള്ള നിരപ്പുവിള ഭാഗത്തുനിന്നു കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പഴിഞ്ഞം സെന്റ് ജോൺസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണു യാദവ്. സദാനന്ദപുരത്ത് ഡ്രൈവറാണ് അനീഷ്. അമ്മ ബിന്ദു കൊട്ടാരക്കര കാർ ഷോറൂമിൽ ജീവനക്കാരിയാണ്. അനുജത്തി കൃഷ്ണ.

