Site icon Janayugom Online

ജുഡീഷ്യറിക്കെതിരായ അധിക്ഷേപം; ട്വിറ്ററിനെതിരെ ആന്ധ്രാ ഹൈക്കോടതി

ജുഡീഷ്യറിക്കെതിരായ അധിക്ഷേപകരമായ ഉള്ളടക്കം പിന്‍വലിക്കാത്തതില്‍ ട്വിറ്ററിന് ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഒന്നുകില്‍ ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കുക അല്ലെങ്കില്‍ രാജ്യം വിടുക എന്നാണ് കോടതി ട്വിറ്ററിനോട് പറഞ്ഞത്.
ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര, ജസ്റ്റിസ് എം സത്യനാരായണ മൂര്‍ത്തി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു വിമര്‍ശനം. ഇത്തരം ഉള്ളടക്കങ്ങള്‍ പോസ്റ്റു ചെയ്യുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള ഉത്തരവ് എന്തുകൊണ്ട് പാലിക്കുന്നില്ല എന്നതില്‍ വിശദീകരണം നല്‍കാനും ബെഞ്ച് നിര്‍ദേശം നല്‍കി.

ട്വിറ്ററിന് നിയമവുമായി ഒളിച്ചു കളിക്കാനാകില്ല. ഇന്ത്യൻ മണ്ണിൽ പ്രവർത്തിക്കണമെങ്കിൽ രാജ്യത്തെ നിയമം അനുസരിക്കണമെന്നും കോടതി പറഞ്ഞു. സ്ഥാപനത്തിനെതിരെ കോടതിയലക്ഷ്യ, ക്രിമിനല്‍ നടപടികള്‍ ആരംഭിക്കേണ്ട വിഷയമാണിതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ പൗരന്മാരുടെ അക്കൗണ്ടുകളിലുള്ള അധിക്ഷേപകരമായ ഉള്ളടക്കങ്ങള്‍ മാത്രമാണ് ട്വിറ്റര്‍ നീക്കം ചെയ്യുന്നത്. ഇന്ത്യയില്‍ താമസിക്കുന്ന വിദേശ പൗരത്വമുള്ളവരുടെ അക്കൗണ്ടുകള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല. യുട്യൂബിലും ഫേസ്ബുക്കിലും ഇത്തരം പ്രശ്നങ്ങളില്ലെന്നും ട്വിറ്ററില്‍ മാത്രമാണ് ഉള്ളതെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയെ അറിയിച്ചു. കേസില്‍ ഈ മാസം ഏഴിന് വീണ്ടും വാദം കേള്‍ക്കും.

ENGLISH SUMMARY:Andhra Pradesh High Court rules against Twitter
You may also like this video

Exit mobile version