Site icon Janayugom Online

ഒരു വര്‍ഷത്തിലധികമായി ഉത്തര്‍പ്രദേശില്‍ അംഗണവാടി, ആശാവര്‍ക്കര്‍മാര്‍ക്ക് വേതനമില്ല

ഉത്തര്‍പ്രദേശില്‍ ഒരു വര്‍ഷത്തിലധികമായി അംഗണവാടി, ആശാവര്‍ക്കര്‍മാര്‍ക്ക് വേതനം നല്കിയില്ല. കോവിഡ് കാലത്ത് ചെയ്ത ജോലിക്കാണ് വേതനം നല്കാതിരുന്നത്. ഉച്ചഭക്ഷണ തൊഴിലാളികള്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്കും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും ഭക്ഷണവും പോഷകവസ്തുക്കളും എത്തിക്കുന്ന ജോലി ചെയ്യുന്നവര്‍ക്കും വേതനം ലഭിക്കുവാനുണ്ട്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ വേതനം ഉടന്‍ നല്കുമെന്ന് ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും രണ്ട് മാസമായിട്ടും ലഭിച്ചിട്ടില്ല. ജോലി സ്ഥിരപ്പെടുത്തല്‍, പെൻഷന്‍ ആനുകൂല്യം തുടങ്ങിയ ആവശ്യങ്ങള്‍ അംഗണവാടി, ആശാ വര്‍ക്കര്‍ മാര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും വേതനം പോലും ലഭിക്കാത്ത സ്ഥിതിയാണ്.

ഉച്ചഭക്ഷണ തൊഴിലാളികള്‍ക്ക് എട്ടുമാസത്തെ വേതന കുടിശികയാണുള്ളത്. എല്ലാ വിഭാഗങ്ങളിലുമായി 3,06,829 പേരാണ് സംസ്ഥാനത്തുള്ളത്. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ പ്രത്യക്ഷ സമരം ആരംഭിച്ചിരിക്കുകയാണ്. ധര്‍ണയും മറ്റുമായി സമരരംഗത്തുള്ള ഇവര്‍ അനിശ്ചിതകാല ജോലി ബഹിഷ്കരണത്തിനൊരുങ്ങുകയാണ്. കോവിഡ് കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച മുഖ്യമന്ത്രി ആദിത്യനാഥ് അംഗണവാടി വര്‍ക്കര്‍മാര്‍ക്ക് രണ്ടു വിഭാഗമായി യഥാക്രമം 500, 250 രൂപ വീതം പ്രോത്സാഹന വേതനമായി പ്രതിമാസം അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതാണ്. 2020 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെ നല്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഒരു മാസത്തെ തുകപോലും ആര്‍ക്കും ഈ തുക ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വാര്‍ത്തയില്‍ പറയുന്നു.

Eng­lish sum­ma­ry; Angan­wa­di and Asha work­ers in Uttar Pradesh have not been paid for more than a year

You may also like this video;

Exit mobile version