Site iconSite icon Janayugom Online

കളിചിരിയും കരച്ചിലുമായി അങ്കണവാടി പ്രവേശനോത്സവം

ചിലര്‍ക്ക് ആകാംക്ഷ, ചിലര്‍ക്ക് അത്ഭുതം, പുതിയ ലോകത്തെത്തിയ പ്രതീതിയില്‍ ചിലര്‍ കരഞ്ഞും ചിലര്‍ കളിച്ചും ചിരിച്ചും അങ്കണവാടി പ്രവേശനോത്സവം ആഘോഷമാക്കി. സംസ്ഥാനത്തെ 33,115 അങ്കണവാടികളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ് തലസ്ഥാനത്ത് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തെ ബാലസൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. വീട്, സ്കൂള്‍, കടകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങി പൊതുസ്ഥലങ്ങളിലെല്ലായിടത്തും കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തും. ഇതിലൂടെ കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കാനാണ് വനിതാ ശിശുവികസന വകുപ്പ് പരിശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ‘അങ്കണ പൂമഴ’ പുസ്തകങ്ങളുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

നിലവിലുള്ള കൈപ്പുസ്തകങ്ങള്‍ വ്യത്യസ്ത പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഉപയോഗിക്കത്തക്ക വിധത്തില്‍ ശാസ്ത്രീയമായ മാറ്റങ്ങള്‍ വരുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഈ പുസ്തകത്തിലെ ടീച്ചര്‍ പേജ് ക്യുആര്‍ കോഡ് ഉപയോഗിച്ച് ഡിജിറ്റലാക്കി പരിഷ്കരിച്ചാണ് പ്രസിദ്ധീകരിച്ചത്. ഇതുകൂടാതെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികള്‍ക്ക് കഥകളും പാട്ടും കാണാനും കേള്‍ക്കാനുമുള്ള സൗകര്യങ്ങളും പുസ്തകത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വനിതാ ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, കൗണ്‍സിലര്‍മാരായ കസ്തൂരി എം എസ്, മീന ദിനേശ്, ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ടി കെ ആനന്ദി, ബിന്ദു ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു. 

Eng­lish Summary:Anganwadi entrance fes­ti­val with laugh­ter and tears
You may also like this video

Exit mobile version