Site icon Janayugom Online

ബിജെപി നേതൃയോഗം ബഹിഷ്കരിച്ച്‌ അനിൽ ആന്റണിയും രാജീവ്‌ ചന്ദ്രശേഖറും

bjp

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ശേ­ഷം കൊച്ചിയിൽ ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ മുൻകേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖറും ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ അനിൽ ആന്റണിയും വിട്ടുനിന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച മുഴുവൻ പേർക്കും നേതൃയോഗത്തിലേക്ക്‌ പ്രത്യേക ക്ഷണമുണ്ടായിരുന്നു. ബിജെപി ദേശീയ ഭാരവാഹി കൂടിയായിരുന്നിട്ടും അനിൽ ആന്റണി വിട്ടുനിന്നത്‌ സംസ്ഥാന നേതൃത്വത്തിനിടയിൽ ചർച്ചയായി. തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത്‌ തോറ്റ രാജീവ്‌ ചന്ദ്രശേഖർ മോഡി സർക്കാർ സത്യപ്രതിജ്ഞ ചെയ്‌തതിന്‌ പിന്നാലെ രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. ജോർജ്‌ കുര്യനെ മന്ത്രിയാക്കിയതിലായിരുന്നു പ്രതിഷേധം. അത് പിന്നീട്‌ അദ്ദേഹം പിൻവലിച്ചെങ്കിലും പാർട്ടിയുമായുള്ള ഭിന്നത തീർന്നിട്ടില്ലെന്ന്‌ നേതൃയോഗത്തിലെ അസാന്നിധ്യം വ്യക്തമാക്കുന്നു. 

പത്തനംതിട്ടയിൽ വൻതോതിൽ വോട്ടുകറഞ്ഞതിനാൽ തെരഞ്ഞെടുപ്പിന്‌ ശേഷം പാർട്ടി നേതൃത്വവുമായി അനിൽ ആന്റണി അകൽച്ചയിലാണ്‌. വിജയപ്രതീക്ഷയോടെ മത്സരിച്ച അനിൽ ആന്റണി മൂന്നാംസ്ഥാനത്തായിരുന്നു. രണ്ടുപേരും യോഗത്തില്‍ പങ്കെടുക്കില്ലെന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നില്ല. കേന്ദ്രസഹമന്ത്രി സുരേഷ്‌ ഗോപി യോഗത്തിനെത്തിയെങ്കിലും ചർച്ചകളിൽ പങ്കെടുക്കാതെ ഉടൻ സ്ഥലംവിട്ടു. 

Eng­lish Sum­ma­ry: Anil Antony and Rajeev Chan­drasekhar boy­cotted the BJP lead­er­ship meeting

You may also like this video

Exit mobile version