Site iconSite icon Janayugom Online

ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിന് തുടക്കം

psychatrypsychatry

ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ 75-ാമത് വാർഷിക സമ്മേളനം ഹോട്ടൽ ലെ മെറിഡിയനിൽ ആരംഭിച്ചു. നാലു ദിവസത്തെ സമ്മേളനത്തിന്റ ഉദ്ഘാടനം ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് നിർവഹിച്ചു. മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള ധാരാളം ആളുകളുടെ പ്രയോജനത്തിനായി സൈക്യാട്രിസ്റ്റുകൾ അതിനുതന സാങ്കേതിക വിദ്യകൾ പ്രയോജനപെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
വെർച്വൽ തെറാപ്പിയുടെ പുതിയ യുഗം ആരംഭിക്കണം ഇതിനായി ഒരു ഡാറ്റാബേസ് സൃഷ്ടിച്ച് ചാറ്റ്ബോട്ട് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഒരു AI ആപ്ലിക്കേഷൻ നിർമ്മിക്കുന്നതിനെക്കുറിച്ചും ചിന്തിക്കേണ്ട സമയമാണിത്.

മാനസികാരോഗ്യ പ്രശ്‌നങ്ങൾ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും വെർച്വൽ തെറാപ്പി സഹായകമാവും. മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ ബുദ്ധിമുട്ടുന്ന ഗ്രാമീണ മേഖലകളിലെ വ്യക്തികളിലേക്ക് സാങ്കേതിക വിദ്യയ്ക്ക് വിടവുകൾ നികത്താൻ കഴിയുമെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. രോഗിയുടെ വ്യക്തിത്വവും , സമൂഹ പശ്ചാത്തലവും ഉൾക്കൊണ്ടുള്ള സമഗ്രമായ മനശാസ്ത്ര ചികിത്സാരീതി പ്രബല്യത്തിൽ വരുന്നതായി ഓർഗനൈസിംഗ് സെക്രട്ടറി ഡോ. അനൂപ് വിൻസെന്റ് പറഞ്ഞു.

ടെലിസൈക്യാട്രി, മൊബൈൽ ആപ്ലിക്കേഷനുകൾ, വെർച്വൽ തെറാപ്പി പ്ലാറ്റ്‌ഫോമുകൾ തുടങ്ങി സാങ്കേതിക വിദ്യയുടെ പങ്ക് ചികിത്സയുടെ കാര്യക്ഷമത വർദ്ധിപ്പിച്ചിട്ടുണ്ട്. വിഷാദരോഗത്തെ ഫലപ്രദമായി നേരിടുന്നതിന് സമഗ്രമായ സമീപനം ആവശ്യമാണെന്ന് ഓർഗനൈസിങ് ചെയർമാൻ ഡോ. ജോസഫ് വർഗീസ് പറഞ്ഞു. വിഷാദം ഒരു ഒറ്റപ്പെട്ട അവസ്ഥയല്ല. ശാരീരിക ആരോഗ്യം, ജീവിതശൈലി, സാമൂഹിക ഘടകങ്ങൾ എന്നിവ കൂടി ഉൾപ്പെടുന്നതാണത്, അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിൽ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി പ്രസിഡന്റ് ഡോ. വിനയ് കുമാർ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ. ആർ.വി.അശോകൻ, ഡോ. ലക്ഷ്മികാന്ത് രാത്തി,ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി ജനറൽ സെക്രട്ടറി ഡോ. അരബിന്ദ ബ്രഹ്മ, ഓർഗനൈസിങ് ചെയർമാൻ ജോസഫ് വർഗീസ്, ഓർഗനൈസിങ് സെക്രട്ടറി ഡോ. അനൂപ് വിൻസെന്റ് എന്നിവർ സംസാരിച്ചു.

പത്ത് സമന്ത്രര ട്രാക്കുകളിലാണ് ശാസ്ത്ര സമ്മേളനങ്ങൾ നടക്കുന്നത്. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം, കൗമാരത്തിലെ വിഷാദരോഗം കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളികൾ, എന്നിവയായിരുന്നു ഉദ്ഘാടന ദിനത്തിലെ പ്രധാന സെഷനുകൾ.

മദ്യപാനം വരുത്തുന് പ്രതിസന്ധി നേരിടൽ, മാനസിക വൈകല്യമുള്ള രോഗികളുടെ ആത്മഹത്യാശ്രമങ്ങൾ, വിഷാദരോഗത്തിന്റെ വഴികൾ, കുട്ടിക്കാലത്തെ പ്രതികൂല സംഭവങ്ങളും ജുവനൈൽ കുറ്റകൃത്യങ്ങളും, സ്ലീപ് അപ്നിയ, ഗർഭധാരണവുമായി ബന്ധപ്പെട്ട ഉത്കണ്ഠ, കൗമാരക്കാരുടെയും സ്ത്രീകളുടെയും ലഹരിവസ്തുക്കളുടെ ഉപയോഗം, ട്രോമയും സൈക്യാട്രിയും, സൈക്യാട്രിയിലെ ബയോ മാർക്കറുകൾ, ആത്മഹത്യാസാധ്യത — വിലയിരുത്തലും പ്രതിരോധവും, കൗമാരപ്രായക്കാരുടെ പ്രതിസന്ധിയും വിഷാദവും, OCD ചികിത്സ, ഡിജിറ്റൽ ലോകത്തെ മാനസികാരോഗ്യം, ADHD‑യിലെ സാങ്കേതികവിദ്യയുടെ ഉപയോഗം, സ്കീസോഫ്രീനിയ, ബൈപോളാർ ഡിസോർഡേഴ്സ് എന്നിവയുടെ വർദ്ധനവ്, പ്രമേഹവും വിഷാദ രോഗവും എന്നീ സുപ്രധാന സെഷനുകൾ വരും ദിവസങ്ങളിൽ നടക്കും.
ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി, കേരള ബ്രാഞ്ച്, ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി, കൊച്ചി ലോക്കൽ ബ്രാഞ്ച് എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 

Eng­lish Sum­ma­ry: Annu­al con­fer­ence of Indi­an Psy­chi­atric Soci­ety begins

You may also like this video

Exit mobile version