Site iconSite icon Janayugom Online

മണിപ്പൂരില്‍ കേന്ദ്രമന്ത്രിയുടെ വീടിനു നേര്‍ക്ക് വീണ്ടും ആക്രമണം

r k singhr k singh

കേന്ദ്ര മന്ത്രി ആര്‍കെ രഞ്ജന്‍ സിങിന്റെ ഇംഫാലിലെ വസതിക്ക് നേരെ വീണ്ടും ആക്രമണം. മന്ത്രിയുടെ വസതിക്ക് സമീപം വനിതകള്‍ സംഘടിപ്പിച്ച റാലിക്ക് പിന്നാലെയാണ് വീടിനു നേര്‍ക്ക് ആക്രമണം ഉണ്ടായത്. വിദേശകാര്യ സഹമന്ത്രിയായ രഞ്ജന്റെ വീട് ഇത് രണ്ടാം തവണയാണ് ആക്രമിക്കപ്പെടുന്നത്. വീടിന്റെ ഗേറ്റ് തകര്‍ത്ത് ഉള്ളില്‍ പ്രവേശിച്ച അക്രമികള്‍ വാതിലുകളും ജനലുകളും അടിച്ചുതകര്‍ത്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

സംഭവം നടക്കുമ്പോള്‍ മന്ത്രിയും കുടുംബവും സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മണിപ്പൂര്‍ വിഷയം സംബന്ധിച്ച് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 15 നും മന്ത്രിയുടെ വീടിനു നേര്‍ക്ക് ആക്രമണം നടന്നിരുന്നു. 

അതിനിടെ മണിപ്പൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഇംഫാലില്‍ സമാധാന റാലി സംഘടിപ്പിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
അതേസമയം മണിപ്പൂരിലെ ലൈംഗികാതിക്രമക്കേസില്‍ പ്രതികളിലൊരാളുടെ ഫോണില്‍ നിന്ന് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി. കേസില്‍ ഇതുവരെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. മറ്റ് 14 പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Anoth­er attack on Union Min­is­ter’s house in Manipur

You may also like this video

Exit mobile version