മുൻമന്ത്രിയും മുതിർന്ന എ ഐ എ ഡി എം കെ നേതാവുമായിരുന്ന കെ എ സെങ്കോട്ടയ്യൻ എം എൽ എ സ്ഥാനം രാജിവച്ചു. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയോ മറ്റോ ഉണ്ടാകുമെന്നും സൂചനയുണ്ട്. പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളാണ് സെങ്കോട്ടയ്യന്റെ രാജിക്ക് പിന്നിലെ പ്രധാന കാരണം.
സെപ്റ്റംബർ 5ന് എ ഐ എ ഡി എം കെയിൽ നിന്ന് പുറത്താക്കിയ നേതാക്കളായ ഒ പനീർശെൽവം, ടിടിവി ദിനകരൻ, വി കെ ശശികല എന്നിവരെ തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായി പരസ്യമായി വാക് തർക്കത്തിലേർപ്പെട്ടിരുന്നു. മുന്നോട്ടുള്ള തിരഞ്ഞെടുപ്പുകളിൽ പരാജയം ഒഴിവാക്കാൻ ഇവരെ തിരിച്ചെത്തിക്കേണ്ടത് അത്യാവശ്യമാണെന്നും സെങ്കോട്ടയ്യൻ വാദിച്ചു. ഇതിനെ തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയുടെ ചുമതലകളിൽ നിന്നും ഇദ്ദേഹത്തെ നീക്കിയിരുന്നു. പാർട്ടി ചുമതലകളിൽ നിന്നും നീക്കിയതിനു പിന്നാലെയാണ് ഇന്ന് പതിനൊന്ന് മണിയോടെ സെങ്കോട്ടയ്യൻ സ്പീക്കർക്ക് രാജിക്കത്ത് കൈമാറിയത്. ഇതിനെ തുടർന്ന് ഇദ്ദേഹം ടി വി കെയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. നാളെയോടെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.

