Site iconSite icon Janayugom Online

കുംഭമേളയിൽ വീണ്ടും തീപിടിത്തം; അനധികൃതമായി കെട്ടിയ ടെന്റുകൾ കത്തിനശിച്ചു

കുംഭമേളയിൽ സെക്ടർ-22‑ൽ തീപിടിത്തം. നിരവധി പന്തലുകൾ കത്തിനശിച്ചു. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല. അഗ്നിശമനസേന യഥാസമയം തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ്‌ അറിയിച്ചു. 15 ടെന്റുകളാണ് കത്തിനശിച്ചത്. അനധികൃതമായി നിർമിച്ച ടെന്റുകളാണ്‌ തീപിടുത്തത്തിൽ കത്തിനശിച്ചതെന്ന്‌ അഗ്നിശമന വകുപ്പ് ഓഫീസർ പ്രമോദ് ശർമ്മ പറഞ്ഞു. മുമ്പും രണ്ടുതവണ കുംഭമേളയിൽ തീപിടിത്തമുണ്ടായിരുന്നു. കുംഭമേളയുടെ സെക്ടർ രണ്ടിൽ രണ്ട് കാറുകൾക്ക് തീപിടിച്ചു. സംഭവത്തിൽ ആളപായമില്ല.

കുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട്‌ 30 പേർ മരിച്ചതായി യുപി സർക്കാർ സ്ഥിരീകരിച്ചിരുന്നു. അമാവാസി ദിവസം പുലർച്ചെ ഒന്നിനും രണ്ടിനും മധ്യേ ഗംഗ– യമുന സംഗമസ്ഥാനത്ത്‌ സ്‌നാനം നടത്താൻ തീർഥാടകർ ശ്രമിക്കവെയാണ്‌ ദുരന്തമുണ്ടായത്‌. വേണ്ടത്ര ക്രമീകരണങ്ങൾ ഏർപ്പെടുത്താതിരുന്നതാണ്‌ അപകടത്തിന്‌ കാരണമായതെന്ന്‌ പ്രതിപക്ഷപാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുംഭമേള തയ്യാറെടുപ്പുകൾക്കായി 7,500 കോടി രൂപ ചെലവിട്ടതായാണ്‌ സർക്കാർ അവകാശപ്പെട്ടത്‌.

Exit mobile version