ഉത്തര്‍പ്രദേശില്‍ കൊലപാതകത്തിന് പ്രതികാരമായി ആൾക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ഹര്‍ദോയിലെ ബെനിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭൈംഗാവൺ ഗ്രാമത്തിലാണ് സംഭവം. 48 വയസുള്ള മഹാവതിനെയാണ് പട്ടാപ്പകല്‍ സ്ത്രീകൾ ഉൾപ്പെടെയുള്ള ഒരു കൂട്ടം ആളുകൾ മര്‍ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ഹർദോയ് പൊലീസ് സൂപ്രണ്ട് നീരജ് കുമാർ ജാദൗൺ പറഞ്ഞു.
വടികളും ആയുധങ്ങളുമായി മൂന്ന് ഡസനിലധികം പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന സംഘം ഇരയായ സർപഞ്ച് മഹാവത്തിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. 2009ൽ രാംപാല്‍ എന്നായാളെ കൊലപ്പെടുത്തിയ കേസിൽ മഹാവത് 13 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ശേഷം മോചിതനായ മഹാവത്, തെരുവ് കച്ചവടക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടയിലാണ് ഒരുകൂട്ടം ആളുകള്‍ ആക്രമിച്ചത്.
സംഭവം വിവാദമായതോടെ ഗ്രാമത്തിൽ കനത്ത പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ ഉടനെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

