Site iconSite icon Janayugom Online

സെർബിയയിൽ വീണ്ടും വെടിവയ്പ്: എട്ട് മരണം

സെർബിയയിൽ ഒരാഴ്ചക്കിടെയുണ്ടായ രണ്ടാമത്തെ വെടിവയ്പില്‍ എട്ട് മരണം. തലസ്ഥാനമായ ബെൽഗ്രേഡിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള ഡുബോണ ഗ്രാമത്തിലാണ് സംഭവം. 14 പേർക്ക് പരിക്കേറ്റു. ഓടുന്ന കാറിൽ നിന്നാണ് അർധരാത്രിക്ക് ശേഷം വഴിയാത്രക്കാർക്ക് നേരെ അക്രമി വെടിയുതിർത്തത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സെർബിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അറുന്നൂറിലധികം പൊലീസ് ഉദ്യോഗസ്ഥർ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യിൽ നിന്നും ഗ്രനേഡുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു. ഡുബോണയിലെ ഒരു പാർക്കിൽ പൊലീസ് ഉദ്യോഗസ്ഥനുമായി തർക്കമുണ്ടായതിന് പിന്നാലെയാണ് 21 വയസുകാരനായ യുവാവ് വെടിയുതിർത്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഒരു പൊലീസുകാരനും സഹോദരിയും കൊല്ലപ്പെട്ടു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കാനായി സെർബിയയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സെർബിയയിലെ ഒരു സ്കൂളിലുണ്ടായ വെടിവയ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു.

eng­lish sum­ma­ry: Anoth­er shoot­ing in Ser­bia: eight dead

you may also like this video:

Exit mobile version