Site iconSite icon Janayugom Online

കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും സ്ലാബ് തകര്‍ന്ന് അപകടം

കഴിഞ്ഞ ദിവസം സ്ലാബ് തകര്‍ന്ന് നാലുപേര്‍ മരിച്ച വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് വീണ്ടും അപകടം. വലിയങ്ങാടിയിലെ പ്രധാന വ്യാപാര കേന്ദ്രത്തിന്റെ സമീപത്തുള്ള വാടി ലൈനിലെ കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സൺഷെയ്ഡാണ് അടർന്നുവീണത്. അപകടസമയത്ത് ആരും സ്ഥലത്തില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ സ്ലാബാണ് തകർന്നത്. സ്ലാബ് അടർന്ന് താഴെ ഗോഡൗണിലേക്ക് പതിക്കുകയായിരുന്നു. കെട്ടിടത്തിന്റെ പൊളിഞ്ഞുവീണ അവശിഷ്ടങ്ങൾ സമീപത്തെ റോഡിലേക്ക് തെറിച്ചു. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് നാല് തൊഴിലാളികൾ മരിച്ചിരുന്നു. 

വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംഭവസ്ഥലം സന്ദർശിച്ചശേഷം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നഗരത്തിലെ കെട്ടിടങ്ങളുടെ ഘടനാപരമായ സുസ്ഥിരതയെക്കുറിച്ച് കോർപറേഷൻ ഗൗരവമായി പരിശോധിക്കണം. ഇക്കാര്യം മേയറുമായി സംസാരിച്ചിട്ടുണ്ട്. പരിശോധന ആരംഭിച്ചുവെന്നാണ് മേയർ പറഞ്ഞിട്ടുള്ളത്. കർശനമായ നിലപാടാണ് മേയറും ഇക്കാര്യത്തിൽ സ്വീകരിച്ചത്. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ അനുവദിക്കില്ല. കുറ്റക്കാർ ആരാണോ അവർക്കെതിരെ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണം. ഇത്തരം സംഭവം മേലിൽ ആവർത്തിക്കാതിരിക്കാൻ രാഷ്ട്രീയപാർട്ടികൾ ഉൾപ്പെടെ എല്ലാവരും ചേർന്ന് നിയമം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version