Site icon Janayugom Online

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം: രണ്ടാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി

Terror attack

കശ്മീരിലെ രജൗരിയില്‍ വീണ്ടും ഭീകരാക്രമണം. ഡാംഗ്രി ഗ്രാമത്തിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. കഴിഞ്ഞ ദിവസം ഭീകരാക്രമണമുണ്ടായ വീടിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് പൊലീസ് അറിയിച്ചു. സ്ഫോടനത്തില്‍ പരിക്കേറ്റ ഏഴുവയസുകാരന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 12 വയസുകാരിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. മറ്റ് നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 

കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പ്രദേശവാസികളുടെ എണ്ണം നാലായി ഉയര്‍ന്നു. ഹിന്ദു കുടുംബങ്ങളെ ലക്ഷ്യമിട്ട് ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വെടിയേറ്റ മൂന്നുപേര്‍ അത്യാസന്ന നിലയിലാണ്. ഭീകരരെ പിടികൂടുന്നതിനായി സുരക്ഷാ സേന തിരച്ചില്‍ ശക്തമാക്കിയതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

സാധാരണക്കാരെ ലക്ഷ്യമിട്ട് നടക്കുന്ന ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് രജൗരിയില്‍ നടക്കുന്നത്. പ്രതിഷേധക്കാരെ കാണാനെത്തിയ ജമ്മു കശ്മീര്‍ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്നയ്ക്ക് മര്‍ദനമേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡാംഗ്രി മേഖലയില്‍ വിവിധ സംഘടനകള്‍ ഇന്നലെ ബന്ദ് ആചരിച്ചു. കശ്മീര്‍ ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ സംഭവസ്ഥലം സന്ദര്‍ശിച്ചതിന് ശേഷമാണ് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കാന്‍ തയ്യാറായത്. ഭീകരാക്രമണങ്ങള്‍ തടയുന്നതില്‍ കശ്മീര്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 

Eng­lish Sum­ma­ry: Anoth­er ter­ror­ist attack in Kash­mir: 2nd child also suc­cumbed to death

You may also like this video

Exit mobile version