Site iconSite icon Janayugom Online

കേരളത്തില്‍ കോണ്‍ഗ്രസിനെ തുണച്ചത് കേന്ദ്രത്തിനെതിരായ ഭരണ വിരുദ്ധ വികാരം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തുണച്ചത് കേന്ദ്രത്തിനെതിരായ ഭരണവിരുദ്ധ വികാരമെന്ന് സിഎസ്ഡിഎസ് ലോക്‌നീതി സര്‍വേ. 18 സീറ്റുകളാണ് യുഡിഎഫിന് കേരളത്തിൽ ലഭിച്ചത്. 2019ൽ 20ൽ 19 സീറ്റിലും യുഡിഎഫ് വിജയിച്ചിരുന്നു. കേരളത്തിലെ 70 ശതമാനവും കേന്ദ്രത്തിൽ ബിജെപിക്ക് ഇനിയൊരവസരം നൽകരുത് എന്ന് വിശ്വസിക്കുന്നവരാണെന്നും സർവേ പറയുന്നു. രാഹുൽ ഗാന്ധി പ്രധനമന്ത്രിയാകും എന്ന വികാരത്തിലാണ് 2019ൽ ജനങ്ങൾ കൂട്ടത്തോടെ കോൺഗ്രസിന് വോട്ട് ചെയ്തത് എന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ അങ്ങനെയൊന്ന് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. എന്നാല്‍ കേരളത്തിലെ 35 ശതമാനം ജനങ്ങള്‍ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നും 23 ശതമാനം പേർ മോഡി തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സര്‍വേ പറയുന്നു. 

പ്രതിപക്ഷ നേതാക്കളെ അറസ്റ്റുചെയ്തത് ശരിയായ നടപടിയായിരുന്നില്ലെന്നും അറസ്റ്റുകൾ രാഷ്ട്രീയപ്രേരിതമാണെന്നുമാണ് കേരളജനതയില്‍ പകുതിയോളം പേരുടെ അഭിപ്രായം. 26 ശതമാനം ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് വോട്ട് ചെയ്തപ്പോള്‍ 24 ശതമാനം പേര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ മാത്രമാണ് പരിഗണിച്ചത്. അതേസമയം 32 ശതമാനം പേർ കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങൾ ഒരുപോലെ പരിഗണിച്ചാണ് വോട്ട് ചെയ്യാനുള്ള തീരുമാനമെടുത്തത്. ഇവര്‍ക്കിടയിലെ ശക്തമായ കേന്ദ്ര ഭരണ വിരുദ്ധ വികാരമാണ് കോണ്‍ഗ്രസിന് അനുകൂലമായി വോട്ടായത്. 

ജാതി സമവാക്യങ്ങളിലുണ്ടായ നേരിയമാറ്റവും തെരഞ്ഞെടുപ്പ് ചിത്രം മാറ്റിവരച്ചുവെന്ന് സിഎസ്‍ഡിഎസ് സര്‍വേ വ്യക്തമാക്കുന്നു. നായർ വോട്ടുകളിൽ 45 ശതമാനം ബിജെപിക്ക് വോട്ട് ചെയ്തു. 32 ശതമാനം ഈഴവവോട്ടുകളും അഞ്ച് ശതമാനം ക്രിസ്ത്യൻ വോട്ടുകളും ബിജെപിക്ക് അനുകൂലമായി. ആദ്യമായാണ് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് ഇത്തരത്തിലുള്ള വോട്ട് ചോര്‍ച്ച പ്രകടമാകുന്നത്.
കേന്ദ്ര ഭരണ വിരുദ്ധ വികാരത്തിനൊപ്പം മുസ്ലിം, ക്രിസ്ത്യന്‍ ഉള്‍പ്പെടെ പരമ്പരാഗത വോട്ടുകള്‍ നിലനിര്‍ത്തിയതോടെയാണ് യുഡിഎഫിന് വിജയം നിലനിര്‍ത്താന്‍ കഴിഞ്ഞത്. 

Eng­lish Summary:Anti-incumbency sen­ti­ment against the Cen­ter helped the Con­gress in Kerala
You may also like this video

Exit mobile version