സമൂഹ മാധ്യമത്തിലൂടെ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന കേസിൽ സംവിധായകൻ അഖിൽ മാരാർക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിലെ അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്ന് നിർദേശം നൽകിക്കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. കൊട്ടാരക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അഖിൽ മാരാർക്ക് മുൻകൂർ ജാമ്യം ലഭിച്ചിരിക്കുന്നത്.
അഖിൽ മാരാർ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്നാരോപിച്ച് ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര നൽകിയ പരാതിയിന്മേലാണ് പോലീസ് ദേശദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നത്. രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമത്തിലൂടെ അഖിൽ മാരാർ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നത്. കേസിൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്നതും ജാമ്യമില്ലാ വകുപ്പുമായ ബി എൻ എസ് 152 ആണ് അഖിൽ മാരാർക്കെതിരെ ചുമത്തിയിരുന്നത്.

