Site icon Janayugom Online

ട്രൈബ്യൂണലുകളിലെ നിയമനം: സുപ്രീം കോടതിയുടെ അതിരൂക്ഷ വിമർശനം

supreme court

രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളിലെ നിയമനത്തിനായി നാഷണല്‍ ട്രൈബ്യൂണല്‍ കമ്മിഷന്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി. രാജ്യത്തെ ട്രൈബ്യൂണലുകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാവു എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ചാണ് ഇന്നലെ കേസ് പരിഗണിച്ചത്.

ജഡ്ജിമാർ നേതൃത്വം നൽകുന്ന തെരഞ്ഞെടുപ്പ് സമിതികൾ നൽകുന്ന ശുപാർശകൾ അവഗണിച്ച് സർക്കാരിന് ഇഷ്ടമുളളവർക്ക് നിയമനം നൽകുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നിയമവാഴ്ചയാണ് നിലനിൽക്കുന്നത്. ഇത്തരം നടപടികൾ അംഗീകരിക്കാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ശുപാർശകൾ നിരാകരിക്കാൻ ഉള്ള അധികാരം കേന്ദ്ര സർക്കാരിന് ഉണ്ടെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വാദിച്ചു.

 


ഇതുകൂടി വായിക്കൂ;   സുപ്രീം കോടതിയുടെ ശാസന; ട്രൈബ്യൂണലുകളില്‍ നിയമനം തുടങ്ങി കേന്ദ്ര സര്‍ക്കാര്‍


 

നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ, ഇൻകം ടാക്സ് അപ്പലെറ്റ് ട്രൈബ്യൂണൽ എന്നിവയിൽ അംഗങ്ങളെ നിയമിച്ച രീതിയിലുള്ള അതൃപ്തിയാണ് സുപ്രീം കോടതി രേഖപ്പെടുത്തിയത്. രണ്ട് സുപ്രീം കോടതി ജഡ്ജിമാരും, രണ്ട് സെക്രട്ടറിമാരും അടങ്ങുന്ന സമിതി നിയമനത്തിനായി നൽകിയ ശുപാർശ പട്ടികയിൽ പലർക്കും നിയമന ഉത്തരവ്‌ ലഭിച്ചിട്ടില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.

നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ നിയമനത്തിനായി ഒൻപത് ജുഡീഷ്യല്‍ അംഗങ്ങളുടെയും, 10 സാങ്കേതിക അംഗങ്ങളുടെയും പേരുകൾ തെരഞ്ഞെടുപ്പ് സമിതി കേന്ദ്ര സർക്കാരിന് കൈമാറിയിരുന്നതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എന്നാൽ സർക്കാരിന് ഇഷ്ടപ്പെട്ടവർക്ക് മാത്രമാണ് നിയമന ഉത്തരവ് ലഭിച്ചത്. ഇത് അംഗീകരിക്കാൻ കഴിയില്ല എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി

കോടതി ഉന്നയിച്ച വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ നിയമന ശുപാർശ പുനഃപരിശോധിക്കാൻ തയാറാണെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.

വിശദമായ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് രണ്ട് ആഴ്ചത്തെ സമയവും സുപ്രീം കോടതി അനുവദിച്ചു.

 

Eng­lish Sum­ma­ry: Appoint­ment to tri­bunals is an extreme crit­i­cism of the Supreme Court

 

You may like this video also

Exit mobile version