Site iconSite icon Janayugom Online

ഫുകുഷിമ ആണവനിലയത്തിലെ മലിനജലം കടലിലേക്ക് തുറന്നുവിടാനുള്ള പദ്ധതിക്ക് അംഗീകാരം

ഫുകുഷിമ ആണവനിലയത്തിലെ റേഡിയോ ആക്ടീവ് മലിനജലം കടലിലേക്ക് തുറന്നുവിടാനുള്ള പദ്ധതിക്ക് ജപ്പാന്‍ ന്യൂക്ലിയര്‍ റെഗുലേറ്റര്‍ അംഗീകാരം നല്‍കി. കടലിലേക്ക് ഒഴുക്കിവിടുന്നതിനുള്ള രീതികള്‍ സുരക്ഷിതമാണെന്നും പാരിസ്ഥിതിക ആഘാതം കുറവാണെന്നും റെഗുലേറ്റര്‍ അറിയിച്ചു.

കഴിഞ്ഞ വർഷം മുതല്‍ നടന്നുകൊണ്ടിരിക്കുന്ന പ്ലാന്റ് ശുചീകരണത്തിനും ഡീകമ്മീഷനും മുന്നോടിയായി മലിനജലം തുറന്നുവിടാനുള്ള സർക്കാർ തീരുമാനത്തെത്തുടര്‍ന്ന്, ടോക്യോ ഇലക്ട്രിക് പവർ കമ്പനി ഹോൾഡിങ്സാണ് പദ്ധതി സമർപ്പിച്ചത്.

2011‑ൽ ഉണ്ടായ ഭൂകമ്പത്തെതുടര്‍ന്നാണ് ആണവ നിലയിത്തിലെ മൂന്ന് റിയാക്ടറുകള്‍ക്ക് ഗുരുതര കേടുപാടുകള്‍ സംഭവിച്ചത്. ഉയർന്ന അളവില്‍ വികിരണം പുറപ്പെടുവിച്ച മൂന്ന് റിയാക്ടർ കോറുകൾ തണുപ്പിക്കാൻ ഉപയോഗിച്ച വെള്ളം പിന്നീട് ടാങ്കുകളിൽ ശേഖരിക്കുകയായിരുന്നു. നിലയത്തിലെ 1000 ടാങ്കുകളിലാണ് മലിനജലം സംഭരിച്ചിരിക്കുന്നത്.

ട്രിറ്റിയം ഉൾപ്പെടുന്ന മലിനജലം പുറത്തുവിടുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ അപകടങ്ങളെക്കുറിച്ച് അയല്‍രാജ്യങ്ങളുള്‍പ്പെടെ ആശങ്കയറിയിച്ചിട്ടുണ്ട്. 30 ദിവസത്തെ പൊതു അവലോകനത്തിന് ശേഷം പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും.

2023 ലാകും പദ്ധതി ആരംഭിക്കുക. മലിനജലം കടലിലേക്ക് ഒഴുക്കുന്നതിന് അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സുരക്ഷ സംബന്ധിച്ച് പ്രാദേശിക മത്സ്യത്തൊഴിലാളികളോട് ചര്‍ച്ചചെയ്യാനും ജപ്പാന്‍ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജിയുടെ സഹായം തേടിയിട്ടുണ്ട്.

Eng­lish summary;Approval for the project to dis­charge waste­water from the Fukushi­ma Dai­ichi nuclear pow­er plant into the sea

You may also like this video;

Exit mobile version