Site icon Janayugom Online

തണ്ടപ്പേരില്ലാത്ത അയ്യായിരത്തോളം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയെന്നാണ് ഏപ്രിൽ 21 ചരിത്രത്തിൽ രേഖപ്പെടുത്തുക: മന്ത്രി കെ രാജൻ

അയ്യായിരത്തോളം കുടംബങ്ങൾക്ക് പട്ടയം നൽകി അവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയെന്ന ചരിത്ര മുഹൂർത്തത്തിനാണ് ഏപ്രിൽ 21 സാക്ഷ്യം വഹിച്ചതെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇന്നലെ വരെ ഏതെങ്കിലും ഒരു തണ്ടപ്പേരില്ലാത്ത, ഏതെങ്കിലും ഒരു ഭൂമിയിൽ ജീവിക്കുന്നുണ്ടെങ്കിലും ഭൂമി സ്വന്തമെന്ന് പറയാൻ രേഖയില്ലാത്ത 4660 കുടുംബങ്ങൾക്കാണ് പട്ടയം നൽകിയത്.

സർക്കാർ ആഗ്രഹിക്കുന്നത് കേവലം കൈവശമിരിക്കുന്നവർക്ക് പട്ടയം കൊടുക്കുക എന്നത് മാത്രമല്ല, ഭൂമി മലയാളത്തിൽ ഒരു തണ്ടപ്പേരിന് പോലും അർഹരല്ലാതെ ഇപ്പോൾ ജീവിക്കേണ്ടി വരുന്ന മുഴുവൻ കുടുംബങ്ങൾക്കും ഭൂമി കൊടുക്കുക എന്നതാണെന്നു മന്ത്രി പറഞ്ഞു. കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയ വിതരണവും വടകര റവന്യൂ ടവറിന്റെ പ്രവൃത്തി ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഭൂരഹിതരായ മുഴുവൻ ആളുകൾക്കും ഭൂമി നൽകാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്താകമാനും പട്ടയമേളകൾ സംഘടിപ്പിക്കുന്നത്. നികുതി അടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർക്കായി ചട്ടങ്ങളിൽ ഭേദഗതി വരുത്തി നികുതി അടക്കായനുള്ള സൗകര്യം ഒരുക്കും. അർഹരായ എല്ലാവർക്കും ഭൂമി ലഭ്യമാക്കുമ്പോൾ അർഹത ഇല്ലാത്തവൻ എത്ര ഉന്നതനായാലും ഭൂമി ലഭിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കെ കെ രമ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, മുൻ എംഎൽഎ സി കെ നാണു, ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി പി സുനീർ, വടകര നഗരസഭാ കൗൺസിലർമാരായ ടി കെ പ്രഭാകരൻ, എ പ്രേമകുമാരി, രാഷ്ട്രീയ പാർട്ടി നേതാക്കളായ ആർ സത്യൻ, സി ഭാസ്കരൻ, പുറന്തോടത്ത് സുകുമാരൻ, വടയക്കണ്ടി നാരായണൻ, പ്രദീപ് ചോമ്പാല, കുളങ്ങര ചന്ദ്രൻ, ഒ കെ കുഞ്ഞബ്ദുള്ള, സി കെ കരീം, ടി വി ബാലകൃഷ്ണൻ, കെ ലോഹ്യ, വി ഗോപാലൻ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഭവന നിർമാണ ബോർഡ് ചീഫ് എൻജിനിയർ കെ പി കൃഷ്ണകുമാർ നന്ദി പറഞ്ഞു. ഘോഷയാത്രയോടെയാണ് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, ജനങ്ങളും മന്ത്രിയെ വേദിയിലേക്കെത്തിച്ചത്.

Eng­lish sum­ma­ry; april 21 will be not­ed as his­toric day ; min­is­ter k rajan

You may also like this video;

Exit mobile version