ഭക്ഷണത്തെച്ചൊല്ലി ഭർത്താവുമായുണ്ടായ വഴക്കിനെത്തുടർന്ന് യുവതി വിഷം കഴിച്ച് മരിച്ചു. ബംഗളൂരു സ്വദേശിയായ കാവ്യ (27) ആണ് മരിച്ചത്. മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കമാണ് ആത്മഹത്യയിൽ കലാശിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രാത്രി ഭക്ഷണത്തിനിടെ മൂന്ന് ദിവസം മുൻപ് ഉണ്ടാക്കിയ സാമ്പാർ ചൂടാക്കി വിളമ്പിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇതുമായി ബന്ധപ്പെട്ട് കാവ്യയും ഭർത്താവ് രംഗസ്വാമിയും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ രംഗസ്വാമി കാവ്യയെ അസഭ്യം പറയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഭർത്താവിന്റെ പെരുമാറ്റത്തിൽ മനംനൊന്ത് കാവ്യ വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി കുടിക്കുകയായിരുന്നു.
വിഷം ഉള്ളിൽച്ചെന്ന് ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ച കാവ്യയെ ഉടൻ തന്നെ ബന്ധുക്കൾ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചു. എന്നാൽ നില വഷളായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിക്കുകയായിരുന്നു. അഞ്ച് വർഷം മുൻപായിരുന്നു കാവ്യയുടെയും രംഗസ്വാമിയുടെയും വിവാഹം. ഇവർക്ക് നാല് വയസ്സുള്ള ഒരു മകനുണ്ട്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാവ്യയുടെ മരണത്തിൽ ഭർത്താവിന്റെ പങ്ക് പൊലീസ് പരിശോധിച്ചു വരികയാണ്. അയൽവാസികളിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസ് മൊഴിയെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

