Site iconSite icon Janayugom Online

കടുവ സങ്കേതത്തിലും താരമായി അരിക്കൊമ്പന്‍: തുറന്നുവിട്ടത് നാലുമണിയോടെ…

അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തിലെ ഉൾ വനത്തിൽ തുറന്നു വിട്ടു. പുലർച്ചെ നാലുമണിയോടെയാണ് കൊമ്പനെ ഉൾവനത്തിലേക്ക് തുറന്നുവിട്ടത്. ജനവാസ മേഖലയായ കുമളിയിൽ നിന്നും 23 കിലോമീറ്റർ അകലെയാണ് സീനിയറോടയിലാണ് കൊമ്പനെ തുറന്നത് വിട്ടത്.

ആനയുടെ നീക്കങ്ങൾ ജി പി എസ് കോളറിൽ നിന്നും ലഭിക്കുന്ന സിഗ്നൽ വഴി നിരീക്ഷിക്കാനാകും. പെരിയാർ കടുവ സങ്കേതം വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇനി ആനയെ നിരീക്ഷിക്കുക. ഉൾവനത്തിൽ ആയതിനാൽ ജനവാസ മേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് കണക്ക് കൂട്ടൽ.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ശല്യക്കാരനായ അരിക്കൊമ്പനെ വനംവകുപ്പിന്റെ ദൗത്യസംഘം മയക്കുവെടിവച്ച് തളച്ചത്. ഇന്നലെ ഉച്ചയോടെ കുങ്കിയാനകളുടെ സഹായത്താല്‍ നിയന്ത്രണത്തിലാക്കിയ കൊമ്പനെ വൈകിട്ട് നാലുമണിയോടെ ലോറിക്കു സമീപത്തെത്തിച്ചു. പിന്നീട് ആറരയോടെയാണ് കൊമ്പനെ കയറ്റിയ ലോറി കുമളിയിലേക്ക് തിരിച്ചത്. രാത്രി വൈകി തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വിലെത്തിച്ചു. ആനയ്ക്ക് റേഡിയോ കോളറും ഘടിപ്പിച്ചു. അഞ്ചു തവണ മയക്കുവെടിവച്ചിട്ടും ചെറുത്തുനിന്ന ആനയെ ആറാമത്തെ ഡോസ് നല്‍കിയാണ് മയക്കി കീഴ്‌പ്പെടുത്തിയത്.
ദൗത്യം നിര്‍വഹിച്ച മേഖലയില്‍ നിന്ന് യന്ത്രസഹായത്തോടെ കാനനപാത തെളിച്ചാണ് അരിക്കൊമ്പനെ പുറത്തെത്തിച്ചത്. ആള്‍ക്കൂട്ടം കണ്ട് പ്രകോപിതനാവാതിരിക്കാന്‍ അരിക്കൊമ്പന്റെ കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയിരുന്നു.

ആദ്യ ദിവസം അരിക്കൊമ്പൻ ദൗത്യം പരാജയപ്പെട്ടത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ രണ്ടാം ദിവസം ദൗത്യസംഘം നിശ്ചയദാർഢ്യത്തോടെ വളരെ വിജയകരമായി ദൗത്യം പൂർത്തിയാക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ തന്നെ ദൗത്യം പുനരാരംഭിക്കുകയിരുന്നു.
അരിക്കൊമ്പൻ കൃത്യമായി എവിടെയുണ്ടെന്ന് വനം വകുപ്പ് വാച്ചർമാരുടെ നേതൃത്വത്തിൽ ക്യത്യമായി സ്ഥിരീകരിച്ചു. രാവിലെ അരിക്കൊമ്പനൊപ്പം ചക്കക്കൊമ്പനും നിലയുറപ്പിച്ചത് വനം വകുപ്പിന് വെല്ലുവിളിയായിരുന്നു. തുടർന്ന് വനം വകുപ്പ് പടക്കം പൊട്ടിച്ച് ചക്കക്കൊമ്പനെ സ്ഥലത്ത് നിന്ന് മാറ്റിയ ശേഷം ദൗത്യം നടത്താൻ ഉദ്ദേശിച്ച സിമന്റ് പാലത്തിന് സമീപം അരിക്കൊമ്പനെ എത്തിക്കുകയായിരുന്നു. 

ആദ്യ മയക്കുവെടി 11.55ന് ഉതിർത്ത് കാത്തിരുന്നെങ്കിലും കൊമ്പൻ മയങ്ങാത്തതിനെ തുടർന്ന് വീണ്ടും നാലുതവണ കൂടി മയക്കുവെടി വയ്ക്കേണ്ടി വന്നു. മണിക്കൂറുകൾക്ക് ശേഷം മയക്കത്തിലായെന്ന് ഉറപ്പ് വരുത്തി കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പന്റെ കാലുകൾ ബന്ധിച്ചു. പിന്നീടും ചെറുത്തു നിന്നപ്പോഴാണ് ആറാമത്തെ മയക്കുവെടിവച്ചത്. ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Arikom­ban also became a star in the tiger sanc­tu­ary: it was opened at four o’clock…

You may also like this video

Exit mobile version