Site icon Janayugom Online

ആയുധ വരുമാനം; മുന്നില്‍ യുഎസ് കമ്പനികള്‍

ആഗോള ആയുധ വരുമാനത്തില്‍ ഭൂരിഭാഗം പങ്കും അമേരിക്കന്‍ കമ്പനികളുടേത്. 2021നെ അപേക്ഷിച്ച് ആയുധങ്ങളുടെയും സൈനിക സേവനങ്ങളുടെയും വില്പനയിൽ നിന്നുള്ള വരുമാനത്തിൽ 3.5 ശതമാനം ഇടിവുണ്ടായിട്ടും 2022ലെ 100 സ്ഥാപനങ്ങളുടെ മൊത്തം ആ­യുധ വരുമാനത്തിന്റെ 51 ശതമാനവും അമേരിക്കന്‍ കമ്പനികളില്‍ നിന്നുള്ളതാണ്. 2022ല്‍ ആകെ 597 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് ആ­യുധ വില്പനയിലൂടെ നേടിയത്. 100 കമ്പനികളിൽ, 42 അമേരിക്കൻ കമ്പനികളുടെ ആയുധ വരുമാനം കഴിഞ്ഞ വര്‍ഷം 7.9 ശതമാനം ഇടിഞ്ഞ് 302 ബില്യണ്‍ ഡോളറിലെത്തി. ഉക്രെയ‍്ന്‍ യുദ്ധവുമായി ബന്ധപ്പെട്ടാണ് ഈക്കാലയളവില്‍ പുതിയ ഓര്‍ഡറുകള്‍ കമ്പനികള്‍ക്ക് ലഭിച്ചത്. ലോക്ക്ഹീഡ് മാർട്ടിൻ, റേതിയോൺ ടെക്നോളജീസ് എന്നിവയുൾപ്പെടെ ചില പ്രധാന യുഎസ് കമ്പനികൾ ഇതുവഴി മികച്ച ലാഭം നേടി. അതേസമയം, മുന്‍കാല ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലും ഉല്പാദന ശേഷി വര്‍ധിപ്പിക്കുന്നതിലെ ബുദ്ധിമുട്ടുകളും കാരണം പുതിയ ഓര്‍ഡറുകളില്‍ നിന്നുള്ള വരുമാനം രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളിലേ കമ്പനി അക്കൗണ്ടുകളില്‍ എത്തുകയുള്ളു. 

26 യൂറോപ്യൻ കമ്പനികളുടെ വരുമാനം 0.9 ശതമാനം വർധിച്ച് 2022ൽ 121 ബില്യൺ ഡോളറിലെത്തി. ഏഷ്യയിലെയും ഓ­ഷ്യാനിയയിലെയും പശ്ചിമേഷ്യയിലെയും ആയുധ കമ്പനികളുടെ വരുമാനം പ്രധാന യുഎസ്, യൂറോപ്യൻ വിതരണക്കാരെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചു എന്നതാണ് ശ്രദ്ധേയം. ഏഷ്യയിലെയും ഓഷ്യാനിയയിലെയും 22 കമ്പനികളുടെ വരുമാനം 3.1 ശതമാനം വർധിച്ച് 2022ൽ 134 ബില്യൺ ഡോളറിലെത്തി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇരുമേഖലകളിലെയും 100 മുൻനിര കമ്പനികളുടെ ആയുധ വരുമാനം യൂറോപ്പ് കമ്പനികളെക്കാള്‍ ഉയരുന്നത്. 

പോളണ്ടുമായും യുഎഇയുമായും പ്രധാന ആയുധ കരാറുകളിൽ ഒപ്പുവച്ചതിന് ശേഷം ദക്ഷിണ കൊറിയൻ കമ്പനികൾ വരും വർഷങ്ങളിൽ വർധിച്ച വരുമാനം രേഖപ്പെടുത്താൻ സാധ്യതയുണ്ട്. ആഭ്യന്തര ആവശ്യവും പ്രാദേശിക വിതരണക്കാരെ ആശ്രയിക്കുന്നതും ഏഷ്യൻ ആയുധ കമ്പനികളെ 2022ൽ വിതരണ ശൃംഖലയിലെ തടസങ്ങളിൽ നിന്ന് രക്ഷിച്ചു. ചൈന, ഇന്ത്യ, ജപ്പാൻ, തായ്‌വാൻ എന്നിവിടങ്ങളിലെ കമ്പനികളെല്ലാം സൈനിക നവീകരണത്തിനുള്ള സർക്കാർ നിക്ഷേപത്തിൽ നിന്ന് പ്രയോജനം നേടി. 2022ൽ പശ്ചിമേഷ്യ ആസ്ഥാനമായുള്ള എല്ലാ കമ്പനികളുടെയും മൊത്തം വരുമാനം 11 ശതമാനം വർധിച്ച് 17.9 ബില്യൺ ഡോളറായി.
നാല് തുർക്കി കമ്പനികൾ 5.5 ബില്യൺ ഡോളർ വരുമാനം നേടി. 2021 നെ അപേക്ഷിച്ച് 22 ശതമാനം കൂടുതലാണിത്. മൂന്ന് ഇസ്രയേലി കമ്പനികൾ മൊത്തം 12.4 ബില്യൺ ഡോളർ വരുമാനവും നേടി. 

Eng­lish Summary:Arms Rev­enue; US com­pa­nies ahead

You may also like this video

Exit mobile version