Site icon Janayugom Online

ചൈനയ്ക്ക് മുന്നറിയിപ്പുമായി കരസേനാ മേധാവി

സമാധാനം ആഗ്രഹിക്കുന്ന ഇന്ത്യയുടെ നിലപാടിനെ തെറ്റിധരിക്കരുതെന്ന് കരസേനാ മേധാവി ജനറല്‍ എം എം നരവനെ. ആര്‍മി ദിനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സമാധാന നയത്തെ യുദ്ധത്തിന്റെ വക്കോളമെത്തിക്കാനുള്ള ശ്രമങ്ങളെ തടയാന്‍ സൈന്യം കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചു കഴിഞ്ഞു. അതിര്‍ത്തിയില്‍ ഏകപക്ഷീയമായ മാറ്റങ്ങള്‍ വരുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് എതിരെ സൈന്യം ശക്തമായി പ്രതിരോധം തീര്‍ത്തിട്ടുണ്ട്. പരസ്പര ധാരണയില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ നിലവിലുള്ള മാനദണ്ഡങ്ങളുടെയും പരസ്പര സുരക്ഷയും നിലനിര്‍ത്തി വേണം പരിഹരിക്കാനെന്നും നരവണെ പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മില്‍ പാംഗോങ്ങ് തടാകത്തിനരിരെ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ സംബന്ധിച്ച് പരിഹാരം സൃഷ്ടിക്കാന്‍ 14 വട്ടം സൈനീക തലത്തില്‍ ചര്‍ച്ചകള്‍ നടന്ന പശ്ചാത്തലത്തിലാണ് കരസേനാമേധാവിയുടെ പരാമര്‍ശം.

പാക്കിസ്ഥാന്‍ അതിര്‍ത്തികളിലെ പരിശീലന ക്യാമ്പുകളില്‍ നിന്നും 300–400 തീവ്രവാദികള്‍ ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ അവസരം കാത്തിരിക്കുകയാണ്. സൈന്യത്തിന്റെ നിയന്ത്രണ രേഖയിലെ നുഴഞ്ഞുകയറ്റ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇതിനെ തടഞ്ഞു നിര്‍ത്തുന്നത്. അതിര്‍ത്തികളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആയുധ കള്ളക്കടത്തിന് നീക്കങ്ങള്‍ നടക്കുന്നതും നരവനെ പരാമര്‍ശിച്ചു.

സൈനീകര്‍ക്കുള്ള അവാര്‍ഡുകളും കരിയപ്പ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. പുതിയ യുദ്ധ യൂണിഫോമും ഇന്നലെ സൈന്യത്തിന്റെ ഭാഗമായി. പാരച്യൂട്ട് റജിമെന്റിലെ സൈനികര്‍ പുതിയ യൂണിഫോം അണിഞ്ഞാണ് പരേഡില്‍ പങ്കെടുത്തത്. പച്ചയും മണ്ണിന്റെ നിറവും ചേര്‍ന്നതാണ് പുതിയ യൂണിഫോമിന്റെ നിറം. തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത ആയുധങ്ങളും സൈനിക പരേഡില്‍ പ്രദര്‍ശിപ്പിച്ചു.

Eng­lish Sum­ma­ry: Army chief warns China

You may like this video also

Exit mobile version