സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ഇന്ത്യൻ ബജറ്റ് എയർലൈനായ സ്പൈസ് ജെറ്റിന് തിരിച്ചടിയായി ബംഗ്ലാദേശിന്റെ വ്യോമാതിർത്തി വിലക്ക്. ലാൻഡിംഗ് ഫീസ്, പാർക്കിംഗ് ചാർജുകൾ, നാവിഗേഷൻ ഫീസ് തുടങ്ങിയ ഇനങ്ങളിൽ വരുത്തിയ വലിയ തുകയുടെ കുടിശിക അടച്ചുതീർക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ബംഗ്ലാദേശ് അധികൃതർ കടുത്ത നടപടി സ്വീകരിച്ചത്. ബംഗ്ലാദേശ് വ്യോമപാത ഉപയോഗിക്കാൻ അനുമതിയില്ലാത്തതിനാൽ കൊൽക്കത്തയിൽ നിന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുമുള്ള സർവീസുകൾക്ക് ഇനി ദീർഘദൂര റൂട്ടുകൾ സ്വീകരിക്കേണ്ടി വരും. ഇത് വിമാനങ്ങളുടെ യാത്രാസമയത്തിൽ ഏകദേശം 30 മിനിറ്റോളം വർധനവുണ്ടാക്കുകയും എയർലൈനിന്റെ ഇന്ധനച്ചെലവ് കുത്തനെ കൂട്ടുകയും ചെയ്യും.
കമ്പനി വൻ സാമ്പത്തിക ബാധ്യത നേരിടുന്ന സമയത്താണ് പുതിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. 2025 ഡിസംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ 269.27 കോടി രൂപയുടെ അറ്റനഷ്ടമാണ് സ്‌പൈസ് ജെറ്റ് രേഖപ്പെടുത്തിയത്. ഇന്ധനച്ചെലവ് കൂടുന്നത് വരും മാസങ്ങളിൽ നഷ്ടം ഇനിയും വർധിക്കാൻ കാരണമായേക്കും. അതേസമയം, നിലവിലെ പ്രതിസന്ധി വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്ന് സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു. ബംഗ്ലാദേശ് അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണെന്നും വ്യവസായ മേഖലയിൽ ഇത്തരം പ്രശ്നങ്ങൾ സാധാരണമാണെന്നും എത്രയും വേഗം പരിഹാരം കാണുമെന്നും കമ്പനി വ്യക്തമാക്കി.

