Site iconSite icon Janayugom Online

ശൈശവ വിവാഹ അറസ്റ്റ്; അസമില്‍ സ്ത്രീകളുടെ പ്രതിഷേധം, യുവതി ജീവനൊടുക്കി

ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് അസമില്‍ നടക്കുന്ന കൂട്ട അറസ്റ്റിനെതിരെ സ്ത്രീകളുടെ പ്രതിഷേധം. യുവതി ആത്മഹത്യ ചെയ്തു. മറ്റൊരു സ്ത്രീ പൊലീസ് സ്റ്റേഷനിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി. ഭര്‍ത്താവിനെയും മക്കളെയും അറസ്റ്റ് ചെയ്തുകൊണ്ടുപോയതിനെതിരെയാണ് സ്ത്രീകള്‍ പ്രതിഷേധം നടത്തുന്നത്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് വിവാഹം നടത്തിയതിന് പിതാവിനെ അറസ്റ്റ് ചെയ്തതില്‍ മനംനൊന്താണ് രണ്ട് കുട്ടികളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തത്. ഇവരുടെ ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭര്‍ത്താവിനെയും പിതാവിനെയും വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഗോലാഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തിയ 23കാരിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. 

ശൈശവവിവാഹത്തിനെതിരെ സംസ്ഥാനവ്യാപകമായി തീവ്രയജ്ഞം നടത്തുന്നതിന്റെ ഭാഗമായി 4004 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 15 മതപുരോഹിതന്മാരുള്‍പ്പെടെ രണ്ടായിരത്തിലധികം പേരെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തു. ഇതിനിടെയാണ് പ്രതിഷേധവുമായി സ്ത്രീകള്‍ നിരത്തിലിറങ്ങിയിരിക്കുന്നത്. എന്തുകൊണ്ടാണ് പുരുഷന്മാരെ മാത്രം അറസ്റ്റ് ചെയ്യുന്നത്? ഞങ്ങളും മക്കളും എങ്ങനെയാണ് ജീവിക്കുക. മറ്റൊരു ജീവിതമാര്‍ഗവും വരുമാനവും ഞങ്ങള്‍ക്കില്ലെന്ന് പ്രതിഷേധക്കാരായ സ്ത്രീകള്‍ പറയുന്നു.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന വിവാഹങ്ങളില്‍ 31 ശതമാനവും പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പുള്ളതാണെന്നാണ് കണക്ക്. എന്നാല്‍ മുസ്ലിങ്ങളെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് അസം സര്‍ക്കാരിന്റെ പുതിയ നീക്കമെന്നും വിമര്‍ശനങ്ങള്‍ ശക്തമാണ്. ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത് ബിശ്വന്ത് ജില്ലയില്‍ നിന്നാണ്, 137. ധുബ്രി (126), ബക്സ(120), ബര്‍പെട്ട(114) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ അറസ്റ്റ്. 

Eng­lish Summary;arrest of child mar­riage; Wom­en’s protest in Assam, young woman com­mits suicide

You may also like this video

Exit mobile version