Site icon Janayugom Online

മോഡി സര്‍ക്കാരിന്റെ വികല നയം മൂലം നിക്ഷേപം ഇടിഞ്ഞതായി അരവിന്ദ് സുബ്രഹ്മണ്യം

aravind

മോഡി സര്‍ക്കാരിന്റെ വികല സാമ്പത്തികനയം കാരണം സ്വകാര്യ‑വിദേശ നിക്ഷേപത്തില്‍ ഇടിവ് വരുന്നതായി മോഡി സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം. ചില കമ്പനികളെ വഴിവിട്ട രീതിയില്‍ സഹായിക്കുന്ന നയം സ്വീകരിക്കുമ്പോള്‍ മറ്റുള്ള കമ്പനികള്‍ നിക്ഷേപം നടത്താന്‍ വൈമനസ്യം കാട്ടുന്നതായും അദ്ദേഹം പറഞ്ഞു. 

രാജ്യത്ത് സ്വകാര്യ‑വിദേശ നിക്ഷേപത്തില്‍ ഏതാനും വര്‍ഷങ്ങളായി തുടരുന്ന മാന്ദ്യതയുടെ കാരണം കേന്ദ്ര സര്‍ക്കാരിന്റെ വികലമായ നയമാണ്. സ്വകാര്യ മൂലധന നിക്ഷേപം ഗണ്യമായി കുറയുന്ന കാഴ്ചയാണ് സമീപകാലത്ത് കണ്ടുവരുന്നത്. ചൈനീസ് കമ്പനികളുമായി ബന്ധമുള്ള സ്ഥാപനങ്ങളെ അവഗണിക്കുന്ന നടപടി ഭാവിയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ വലിയ തിരിച്ചടി സൃഷ്ടിക്കും. ബാങ്കുകള്‍ വായ്പ നല്‍കാന്‍ സന്നദ്ധമാണെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നത് നിക്ഷേപം ആകര്‍ഷിക്കുന്നതിന് വിഘാതമായി നില്‍ക്കുകയാണ്.

നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ ഇടിവ് മൊത്ത ആഭ്യന്തര ഉല്പാദന വളര്‍ച്ചയെയും (ജിഡിപി) ബാധിക്കും. രാജ്യത്തെ പല നിയമങ്ങളും വന്‍കിട പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇടത്തരം-ചെറുകിട പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന നയം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കവും പല കാരണങ്ങള്‍ കൊണ്ടും പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. ചില വ്യക്തികള്‍ക്കും , സ്ഥാപനങ്ങള്‍ക്കും സൗജന്യം വാരിക്കോരി നല്‍കുകുകയാണെന്നും എന്നാല്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അരവിന്ദ് സുബ്രഹ്മണ്യം പറഞ്ഞു. അത്തരം കമ്പനികളും വ്യക്തികളും ആരൊക്കെയാണെന്ന് ജനങ്ങള്‍ക്ക് നന്നായി മനസിലാകും. ലോകത്തെ മികച്ച സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദത്തില്‍ സന്ദേഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Arvind Sub­ra­ma­ni­am says invest­ment has fall­en due to Modi gov­ern­men­t’s flawed policy

You may also like this video

Exit mobile version