Site icon Janayugom Online

ഏഷ്യാ കപ്പ്‌; വീണ്ടും കൊമ്പുകോര്‍ക്കാന്‍ ഇന്ത്യയും പാകിസ്ഥാനും

ഏഷ്യാ കപ്പില്‍ വീണ്ടും ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. ഇന്ന് നടക്കുന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. ഏഷ്യാ കപ്പിലെ ഗ്രൂപ്പ് പോരാട്ടത്തില്‍ പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഇതിന് കണക്കുതീര്‍ക്കാന്‍ പാകിസ്ഥാനിറങ്ങുമ്പോള്‍ മുന്നോട്ടുള്ള വഴിക്ക് ജയം കൂടിയേ തീരു എന്നുറപ്പിച്ചാണ് ഇന്ത്യ പൊരുതാനിറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യ താരമായ കളിയില്‍ ജയം അഞ്ച് വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. കെ എല്‍ രാഹുലിന്റെ മെല്ലപ്പോക്ക് ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിച്ചിട്ടുമുണ്ട്. ദുര്‍ബലരായ ഹോങ്കോങ്ങിനെതിരെ 36 റണ്‍സെടുക്കാന്‍ രാഹുലിന് വേണ്ടി വന്നത് 39 പന്താണ്. അതുകൊണ്ട് തന്നെ രാഹുലിനെ ഉള്‍പ്പെടുത്തിയാല്‍ പ്രതീക്ഷിച്ച മികവ് പുലര്‍ത്താനായില്ലെങ്കില്‍ താരത്തിന്റെ ടീമിലെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാം. അതേസമയം വിരാട് കോലിയും സൂര്യകുമാര്‍ യാദവും മികച്ച ഫോമില്‍ കളിക്കുന്നത് ഇന്ത്യക്ക് ആശ്വാസമാണ്.

ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചെങ്കിലും അവസാന ഓവര്‍ വരെ വിറപ്പിക്കാന്‍ പാക് നിരക്കായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ശക്തമായ പേസ് നിരയിലൂടെ ആക്രമിക്കുന്ന പാകിസ്ഥാന്‍ ഇന്ത്യക്ക് വലിയ ഭീഷണി തന്നെ ഉയര്‍ത്തിയേക്കാന്‍ സാധ്യതയുണ്ട്. അതേസമയം പരിക്കേറ്റ ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേല്‍ ടീമിലെത്തും. ഓള്‍റൗണ്ടറെന്ന പരിഗണന അക്ഷറിന് ലഭിക്കും. കഴിഞ്ഞ മത്സരത്തില്‍ അടിമേടിച്ചെങ്കിലും ആവേഷ് ഖാന്‍ ടീമില്‍ തുടരുമെന്നാണ് അറിയുന്നത്. ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ തിരിച്ചെത്തിയെങ്കിലും റിഷഭ് പന്ത് പാകിസ്ഥാനെതിരെ പുറത്തിരിക്കും. ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തും. സൂപ്പര്‍ ഫോറില്‍ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് സീറ്റ് നേടിയത്. ടീമുകള്‍ ഓരോ വട്ടം പരസ്പരം കളിക്കും. ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവര്‍ തമ്മിലാവും ഫൈനല്‍ കളിക്കുക.

Eng­lish sum­ma­ry; Asia Cup; India and Pak­istan to lock horns again
You may also like this video;

Exit mobile version